ഇന്നലെയാണ് വിഎസ്എസ്‍സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്. ആ റിപ്പോർട്ടാണ് ഇന്ന് കോടതി എസ്ഐടിക്ക് കൈമാറുന്നത്.
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്എസ്‌സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. ഇന്നലെയാണ് വിഎസ്എസ്‍സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്. ആ റിപ്പോർട്ടാണ് ഇന്ന് കോടതി എസ്ഐടിക്ക് കൈമാറുന്നത്. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
പത്തൊൻപതാം തിയതി ഹൈക്കോടതിയിൽ കൊടുക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഈ ശാസ്ത്രീയ അന്വേഷണഫല റിപ്പോർട്ടും ഉൾപ്പെടുത്തും. അന്വേഷണത്തിന്‍റെ ഗതി തന്നെ നിർണ്ണയിക്കുന്ന റിപ്പോർട്ടാണ് വിഎസ്എസ്‍സി കൈമാറിയിരിക്കുന്നത്. സ്വർണ്ണപാളികൾ മാറ്റിയോ, ശബരിമലയിൽ ഇപ്പോഴുള്ളത് പഴയപാളികളാണോ അതോ പുതിയ പാളികളാണോ, പാളികളിലെ സ്വർണ്ണത്തിന്‍റെ അളവ് തുടങ്ങിയവ നിർണ്ണയിക്കുന്ന പരിശോധനയാണ് നിലവിൽ നടത്തിയിട്ടുള്ളത്. അതേസമയം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസിനെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാമെന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു.


