കർക്കിടക വാവുബലി: തലസ്ഥാന നഗരത്തിൽ മദ്യനിരോധനം ഏർപ്പെടുത്തി

By Web TeamFirst Published Jul 27, 2022, 8:04 PM IST
Highlights

തിരുവനന്തപുരം കോർപറേഷൻ, വർക്കല മുനിസിപ്പാലിറ്റി, അരുവിക്കര- പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകളിലെയും പരിധിയിൽപെട്ട എല്ലാ മദ്യ വിൽപനശാലകളുടെയും പ്രവർത്തനം നിരോധിച്ച്  സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: കർക്കിടക വാവുബലിയോട് അനുബന്ധിച്ച് ഇന്ന് രാത്രി 12 മുതൽ നാളെ ഉച്ചക്ക് രണ്ട് മണി വരെ തലസ്ഥാന നഗരത്തിൽ മദ്യശാലകൾ പ്രവർത്തിക്കില്ല. തിരുവനന്തപുരം കോർപറേഷൻ, വർക്കല മുനിസിപ്പാലിറ്റി, അരുവിക്കര- പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകളിലെയും പരിധിയിൽപെട്ട എല്ലാ മദ്യ വിൽപനശാലകളുടെയും പ്രവർത്തനം നിരോധിച്ച്  സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ നേരത്തെ ഉത്തരവിറക്കിയിട്ടുണ്ട്. ബലിതർപ്പണത്തിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഒത്തുകൂടുന്നതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും 1967ലെ അബ്കാരി ആക്ട് വകുപ്പ് 54 പ്രകാരമാണ് കളക്ടറുടെ ഉത്തരവ്.

കർക്കിടക വാവുബലി നാളെ, ഒരുക്കങ്ങൾ പൂർത്തിയായി

അതേസമയം രണ്ട് വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കർക്കിടക വാവുബലിദിനത്തിൽ ബലിതർപ്പണം അനുവദിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല. പിതൃക്കൾക്ക് ബലിയിടാൻ ഏറെ പേരെത്തുന്ന ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. വിവിധ ജില്ലകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പു വരുത്താൻ ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. എല്ലാവിധ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഹരിത ചട്ടങ്ങൾ പാലിച്ചും ചടങ്ങുകൾ നടത്താനാണ് തീരുമാനം. യാത്രാ സൗകര്യങ്ങളും  മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങളും ഉറപ്പാക്കാനും ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് മന്ത്രി കെ.രാധാകൃഷ്ണൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം തിരുവനന്തപുരം ശംഖുമുഖത്ത് ഇക്കുറി ബലിയിടാൻ അനുമതി ഉണ്ടാകില്ല. കടലാക്രമണം കണക്കിലെടുത്ത് ജില്ലാ കളക്ടറാണ് ശംഖുമുഖത്ത് ബലിതർപ്പണം അനുവദിക്കരുതെന്ന് നി‍‍ർദേശിച്ചിട്ടുള്ളത്.

കർക്കിടക മാസത്തിലെ കറുത്തവാവിന് പിതൃക്കൾക്ക് ബലി ഇടുന്നത് വിശേഷമായാണ് ഹൈന്ദവ സമൂഹം കണക്കാക്കുന്നത്. ക്ഷേത്രത്തിലോ തീർത്ഥ സ്ഥലങ്ങളിലോ വീട്ടിൽ വച്ചോ ഇത് ചെയ്യാം. കൊവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ രണ്ട് വർഷവും വീടുകളിൽ മാത്രമാണ് ബലിയിടാൻ അനുമതി നൽകിയിരുന്നത്. 

ഭീകരമുഖങ്ങൾ മറച്ചുവെക്കാൻ സേവനത്തിൻ്റെ മുഖംമൂടി അണിയുന്നവർക്ക് കർക്കടകവാവുബലി വിട്ടുകൊടുക്കരുതെന്ന് പി ജയരാജൻ

click me!