ഓരോ കാലത്തും നടക്കേണ്ട പദ്ധതികൾ അതത് കാലത്ത് നടക്കണം; മുഖ്യമന്ത്രി പിണറായി വിജയൻ

By Web TeamFirst Published Jul 27, 2022, 7:31 PM IST
Highlights

നാടിന്റെ വികസനം ഇന്ന് ജീവിച്ചിരിക്കുന്നവരെ കണ്ടുകൊണ്ട് മാത്രമല്ല, നാളത്തെ പൗരന്മാരെയും ഇന്നത്തെ കുഞ്ഞുങ്ങളെയും കണ്ടുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ:  വിവിധ പദ്ധതികൾ കേരളത്തിൽ വരുമ്പോൾ ഇപ്പോൾ വരേണ്ടെന്ന നിലപാടാണ് ചിലർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ കാലത്തും നടക്കേണ്ട കാര്യങ്ങൾ അതത് കാലത്ത് തന്നെ നടക്കണം. അങ്ങിനെ മാത്രമേ നാടിന് ഭാവിയിൽ കൂടുതൽ വികസനം ഉണ്ടാക്കാനാവൂ. നിർഭാഗ്യവശാൽ കേരളത്തിൽ ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ടതാണ്. ചില പദ്ധതികൾ എടുത്താൽ അത് ആവശ്യമാണോയെന്ന് ആരോട് ചോദിച്ചാലും അത് ആവശ്യമാണെന്നും നാളേക്ക് വേണ്ടതാണെന്നും നാടിന് നാളെ വികസിത നാടായി മാറാൻ ഇതില്ലാതെ പറ്റില്ലെന്നും പറയും. എന്നാൽ ചിലർ ഇപ്പോൾ വേണ്ടെന്ന് പറയും. ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ്? അത് വളരെ പ്രധാനപ്പെട്ട പ്രശ്നമാണ്.'

'നാം സ്വപ്നങ്ങൾ കാണണം. അത് വെറും സ്വപ്നമല്ല. എങ്ങിനെ നാട് മാറണം എന്ന സങ്കൽപ്പമുണ്ടെങ്കിലല്ലേ നാടിന് വളരാൻ കഴിയൂ. 2016-21 കാലത്ത് സംസ്ഥാനത്തിന് ആവശ്യത്തിന് പണം ഉണ്ടായിരുന്നില്ല. എന്നാൽ പശ്ചാത്തല സൗകര്യ വികസനം നടത്തണം. അതിന് പുതിയ സാമ്പത്തിക സ്രോതസെന്ന നിലയിൽ കിഫ്ബി ശക്തിപ്പെടുത്തി. അന്നതിനെ മലർപ്പൊടിക്കാരന്റെ സ്വപ്നമെന്ന് വിമർശിച്ചു. എന്നാൽ ഇന്ന് മലർപ്പൊടിക്കാരന്റെ സ്വപ്നമല്ല. 2016 -21 സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും 62000 കോടി രൂപയുടെ വികസന പദ്ധതികൾ കിഫ്ബി വഴി നടപ്പിലാക്കി. ഓരോ ഘട്ടത്തിലും കാര്യങ്ങൾ നേരിടാൻ പ്രത്യേക നടപടികൾ സ്വീകരിക്കേണ്ടി വരും.'

ദേശീയപാതാ വികസനത്തെ കുറിച്ച്

'ദേശീയപാതയുടെ ഉദാഹരണം മാത്രമെടുക്കാം. ദേശീയപാത കേരളത്തിലൊഴികെ മറ്റെല്ലായിടത്തും നല്ല രീതിയിൽ വികസിച്ചു. കേരളത്തിലെ റോഡിനെ കുറിച്ച് എല്ലാവർക്കും പരാതി ഉണ്ടായിരുന്നു. ആർക്കാണ് അതിൽ ഇടപെടാനും നാടിന്റെ ആവശ്യം നിറവേറ്റാനും മുൻകൈ എടുക്കാൻ കഴിയുക? അതെപ്പോഴും സർക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ്. നാടിന്റെ വികസനം ഇന്ന് ജീവിച്ചിരിക്കുന്നവരെ കണ്ടുകൊണ്ട് മാത്രമല്ല, നാളത്തെ പൗരന്മാരെയും ഇന്നത്തെ കുഞ്ഞുങ്ങളെയും കണ്ടുള്ളതാണ്.'

'കേരളം ജനസാന്ദ്രതയുള്ള സംസ്ഥാനമായതിനാൽ ഭൂമി ഏറ്റെടുക്കുന്നതിന് പ്രയാസങ്ങളുണ്ട്. ഈ നാട്ടിൽ ഒന്നും നടക്കില്ലെന്ന് പറഞ്ഞ് നാഷണൽ ഹൈവേ അതോറിറ്റി ഓഫീസ് പൂട്ടി സ്ഥലം വിട്ട ശേഷമാണ് നാടിന്റെ ആവശ്യമാണ് ഇതെന്നും നാളേക്ക് വേണ്ടതാണെന്നും കണ്ട് 2016 ൽ അധികാരത്തിലെത്തിയ ഇടത് സർക്കാർ ഇടപെട്ടത്. അന്നും എതിർപ്പുകളുണ്ടായി. നമ്മുടെ സംസ്ഥാനത്തിന് പുറത്ത് എല്ലായിടത്തും ഭൂമി ഏറ്റെടുക്കാനടക്കം കേന്ദ്രം പണം കൊടുത്തു. എന്നാൽ 2016 ആയപ്പോഴേക്കും കേന്ദ്രം നിലപാട് മാറ്റി. ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുക്കണം എന്ന് പറഞ്ഞു.'

നിതിൻ ഗഡ്കരിക്ക് പ്രശംസ

'തർക്കിക്കാൻ ധാരാളം അവസരം ഉണ്ടായിരുന്നു. എന്നാൽ അവർ പിന്മാറിയില്ല. നിതിൻ ഗഡ്കരി മഹാമനസ്കനായിരുന്നു. അദ്ദേഹവുമായി നടത്തിയ ചർച്ചയിൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാനം നൽകാമെന്ന് ധാരണയായി. യഥാർത്ഥത്തിൽ അത് നമുക്കുണ്ടായ പിഴയാണ്. ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് ചെയ്യാത്തത് കൊണ്ട് വന്ന പിഴയാണ്. ഗെയ്ൽ പൈപ്പ് ലൈൻ നടപ്പാക്കാനാവാതെ ഗ്യാസ് അതോറ്റിയും, പവർഗ്രിഡ് കോർപറേഷനും ഇടമൺ കൊച്ചി പദ്ധതി യാഥാർത്ഥ്യമാകില്ലെന്ന് കണ്ട് സംസ്ഥാനം വിട്ടു. എന്നാൽ 2016-21 സർക്കാരിന്റെ കാലത്ത് ആ പദ്ധതികൾക്കെല്ലാം ജീവൻ വെച്ചു. ഓരോ പദ്ധതിക്കും എതിരെ എതിർപ്പുകളുണ്ടാവും. അവരെയൊന്നും ഭയങ്കര ശത്രുക്കളായി കാണേണ്ടതില്ല. അവരോട് വസ്തുതകൾ പറയുകയാണ് വേണ്ടത്'

മാധ്യമങ്ങൾക്കെതിരെ

'മാധ്യമങ്ങൾ നാടിന്റെ വികസനത്തിന് വേണ്ടിയാണ് നിലകൊള്ളേണ്ടത്. ഒരു പദ്ധതിയിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെങ്കിൽ അതിനെ വിമർശിച്ച് പ്രവർത്തി കൂടുതൽ കാര്യക്ഷമമായി നടത്താനാണ് ശ്രമിക്കേണ്ടത്. അതല്ല നാട്ടിൽ നടക്കുന്നത്. ആരെയും കുറ്റപ്പെടുത്താൻ വേണ്ടിയല്ല ഇത് പറയുന്നത്. നാടിന് ആവശ്യമായ പദ്ധതിയെ തകർക്കാൻ ആവശ്യമായ വളം വെച്ച് കൊടുക്കുന്ന നിലപാടാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നത്. സർക്കാരിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടാകും. എതിർക്കുന്നവർക്ക് അടക്കം വേണ്ട കാര്യമാണ് ഇവിടെ നടക്കുന്നത്. നാടിന്റെ വികസനം നടക്കുമ്പോൾ നാടിനും നാട്ടുകാർക്കുമാണ്. അതിവിടെ വേണ്ടെന്ന് നിലപാടെടുക്കുന്നത് അപകടമാണ്'- മുഖ്യമന്ത്രി പറഞ്ഞു.

click me!