
തിരുവനന്തപുരം: മകള്‍ പഠിച്ച സ്കൂളില്‍ ഐസ്ക്രീം വില്‍പനയുടെ മറവില്‍ ലഹരിക്കച്ചവടം നടന്നിരുന്നെന്ന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ലഹരി വിരുദ്ധ ക്യാംപെയ്ൻ ആയ ചിൽ കേരള ലൈവത്തോണിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ മകൾ പഠിച്ചു കൊണ്ടിരുന്ന സ്കൂളിൽ കുട്ടികൾ എത്തിയാലുടനെ ആദ്യം ഐസ്ക്രീം കഴിക്കാൻ പോകുമായിരുന്നു. ഉച്ച ഭക്ഷണം കഴിഞ്ഞാലും, വൈകുന്നേരം സ്കൂൾ വിട്ട് പോകാൻ നേരവും കുട്ടികൾ ഐസ്ക്രീം തന്നെ കഴിക്കുമായിരുന്നു. സന്തോഷമാകട്ടെയെന്ന് കരുതി ഞാനും എന്റെ മകൾക്ക് ഐസ്ക്രീം വാങ്ങാനായി പണം നൽകി. എന്നാൽ ഒരു ദിവസം പ്രിൻസിപ്പൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നപ്പോഴാണ് തന്നിലെ പൊലീസുകാരൻ ഉണർന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉടൻ തന്നെ തൃശൂരിലെ എസ് ഐയെക്കൊണ്ട് 3 ഐസ്ക്രീം വാങ്ങിപ്പിക്കുകയായിരുന്നു. അത് ലബോറട്ടറിയിൽ ടെസ്റ്റ് ചെയ്യാനായി അയച്ചു. അപ്പോഴാണ് ഐസ്ക്രീമിനകത്ത് ചെറിയ തോതിൽ മയക്കുമരുന്ന് ചേർത്തിരുന്നതായി മനസിലായതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആ സ്കൂളിലെ 2000 കുട്ടികളാണ് രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഈ മയക്കുമരുന്ന് അറിയാതെയെങ്കിലും ഉപയോഗിച്ചു കൊണ്ടിരുന്നത്. പിന്നീട് ആ ഐസ്ക്രീം കച്ചവടക്കാരനെ അറസ്റ്റ് ചെയ്തു. ആ കട പൂട്ടിച്ചു. എന്നാൽ കേരളത്തിൽ എവിടെയൊക്കെ സ്കൂളും കോളജും ഉണ്ടോ അവിടെയൊക്കെ ഇത് കുട്ടികൾ ഉപയോഗിക്കുന്നുണ്ടാകും. രണ്ട് വർഷം കുട്ടികൾ ഇത് ഉപയോഗിച്ചു തുടങ്ങിയാൽ ഒറിജിനൽ ലഹരി തപ്പി പോയിത്തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam