അലിഫ് ബിൽ‍ഡേഴ്സിനെതിരെ പൊലീസ് കേസ്; അ‌‌‌ഞ്ചര കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി പ്രവാസി

By Web TeamFirst Published Nov 6, 2021, 2:47 PM IST
Highlights

സൗദി അറേബ്യയില്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും പിന്നീട് ഈ പണം കെഎസ്ആര്‍ടിസി ടെര്‍മിനല്‍ കരാറിനായി ഉപയോഗിച്ചെന്നുമാണ് പരാതി

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ടെർമിനിൽ (Kozhikode KSRTC Terminal )  നടത്തിപ്പ് കരാറെടുത്ത അലിഫ് ബിൽഡേഴ്സിനെതിരെ (Alif Builders) പൊലീസ് കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. അ‌‌‌ഞ്ചര കോടി രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പ്രവാസിയായ മുഹമ്മദ് യൂനസ് നൽകിയ പരാതിയിലാണ് കേസ്. 

സൗദി അറേബ്യയില്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും പിന്നീട് ഈ പണം കെഎസ്ആര്‍ടിസി ടെര്‍മിനല്‍ കരാറിനായി ഉപയോഗിച്ചെന്നുമാണ് പരാതി. അലിഫ് ബില്‍ഡേഴ്സ് എംഡി മൊയ്തീന്‍ കോയ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെയാണ് കേസ്. വ്യാജരേഖ കാട്ടിയാണ് പണം വാങ്ങിയതെന്നും പരാതിക്കാരൻ ആരോപിക്കുന്നു. 

കെഎസ്ആർടിസി സമുച്ചയം അലിഫ് ബിൽഡേഴ്സിന് നൽകിയത് തുച്ഛമായ വാടകയ്ക്ക്

കോഴിക്കോട്ടെ കെഎസ്ആർടിസി വാണിജ്യ സമുച്ഛയം അലിഫ് ബിൽഡേഴ്സിന് നടത്തിപ്പിന് നല്‍കിയതില്‍ ഒത്തുകളി നടന്നെന്ന ആരോപണം നിലവിലുണ്ട്. ചതുരശ്ര അടിക്ക് കേവലം 13 രൂപ മാത്രം വാടക ഈടാക്കിയാണ് അലിഫ് ബില്‍ഡേഴ്സിന് വാണിജ്യ സമുച്ഛയം കൈമാറിയത്. ചതുരശ്ര അടിക്ക് 1800 രൂപ വരെ വാടകയുളള സ്ഥലത്താണ് ഈ അന്തരം. കെട്ടിടത്തിന്‍റെ നടത്തിപ്പുകാരെ സഹായിക്കാൻ കെട്ടിടത്തില്‍ വരുത്തിയ രൂപമാറ്റത്തിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു.

Read More: കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം: അലിഫ് ബിൽഡേഴ്സിന് നൽകിയത് തുച്ഛമായ വാടകയ്ക്ക്, രൂപമാറ്റം വരുത്തിയതിനും തെളിവ്

കോഴിക്കോട് നഗരത്തിലെ ഏറ്റവും കണ്ണായ പ്രദേശമാണ് മാവൂർറോഡ്. പ്രധാന വാണിജ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന ഇവിടെയാണ് നഗരത്തില്‍ ഏറ്റവും ഉയർന്ന വാടകയീടാക്കുന്ന കെട്ടിടങ്ങളുമുള്ളത്. കെഎസ്ആർടിസി കോംപ്ലക്സില്‍ ബസ് സ്റ്റാന്‍റിന് സമീപമുളള 280 സ്ക്വയര്‍ഫീറ്റ് സ്ഥലം കെടിഡിഎഫ്സി കഴിഞ്ഞ വർഷം വാടകയ്ക്ക് നല്‍കിയത് സ്ക്വയർഫീറ്റിന് മാസം 1600 രൂപയ്ക്കാണ്. ഇതേ കെട്ടിടത്തിന്‍റെ ബാക്കിയുളള ഭാഗങ്ങള്‍ അലിഫ് ബില്‍ഡേഴ്സിന് നല്‍കിയതാവട്ടെ സ്ക്വയർഫീറ്റിന് 13 രൂപയ്ക്കും. കെടിഡിഎഫ്സിയും അലിഫ് ബില്‍ഡേഴ്സും തമ്മിലുളള ഒത്തുകളിക്ക് ഇതില്‍പരം എന്ത് തെളിവ് വേണമെന്നാണ് ഇവിടുത്തെ വ്യാപാരികള്‍ ചോദിക്കുന്നത്.

കെഎസ്ആര്‍ടിസി സ്റ്റാന്‍റിനേക്കാള്‍ വാണിജ്യ സമുച്ഛത്തിനാണ് കെടിഡിഎഫ്സി പ്രാധാന്യം നല്‍കിയതെന്നതിന്റെ നിരവധി തെളിവുകളും ഇവിടെയുണ്ട്. താഴത്തെ നിലയിലെ മൂന്ന് തൂണുകൾ ചെറുതാക്കിയാണ് ഇവിടെ എസ്കലേറ്ററുകള്‍ സ്ഥാപിച്ചത്. 13 നിലകളുളള കെട്ടിടത്തിന്‍റെ താഴെയുള്ള രണ്ട് നിലകളിലെ തൂണുകൾക്ക് ബലക്ഷയമുണ്ടെന്നാണ് ചെന്നൈ ഐഐടി റിപ്പോർട്ട്.

മൂന്ന് വട്ടം ടെന്‍ഡര്‍ ചെയ്തിട്ടും കെട്ടിടം വാടകയ്ക്ക് പോകാത്ത സാഹചര്യത്തിലാണ് കൂടുതല്‍ തുക ക്വാട്ട് ചെയ്ത അലിഫ് ബില്‍ഡേഴ്സിന് നടത്തിപ്പ് ചുമതല കൈമാറിയതെന്ന് കെടിഡിഎഫ്സി അധികൃതര്‍ പറഞ്ഞു. എങ്കിലും സ്ക്വയര്‍ ഫീറ്റിന് 13 രൂപ എന്നത് കുറഞ്ഞ നിരക്ക് തന്നെ. 

പാട്ടത്തിന് നൽകിയത് ധന-ഗതാഗത വകുപ്പുകളുടെ എതിർപ്പ് മറികടന്ന്

കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിട സമുച്ചയം അലിഫ് ബിൽഡേഴ്സിന്  പാട്ടത്തിന് സര്‍ക്കാര്‍ കൈമാറിയത് ധനവകുപ്പിന്റെയും ഗതാഗത വകുപ്പിന്‍റെയും എതിർപ്പ് മറികടന്നാണ്. കെട്ടിട സമുച്ഛയം വെവ്വേറെ യൂണിറ്റുകളായി പാട്ടത്തിന് നല്‍കുന്നതാണ് ലാഭകരമെന്നായിരുന്നു ധനവകുപ്പിന്‍റെ നിര്‍ദ്ദേശം. വാണിജ്യ സമുച്ഛയത്തിന്റെ നടത്തിപ്പ് കെഎസ്ആര്‍ടിസിയെ ഏല്‍പ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ഗതാഗത വകുപ്പ് മുന്നോട്ടു വെച്ചത്. എന്നാല്‍ ഈ രണ്ട് നിര്‍ദ്ദേശങ്ങളും തളളിയാണ് മന്ത്രിസഭ അലിഫ് ബില്‍ഡേഴ്സിന് കെട്ടിടത്തിന്‍റെ നടത്തിപ്പ് ചുമതല നല്‍കിയത്.

Read More: ആലിഫ് ഗ്രൂപ്പിന് കോഴിക്കോട് ബസ് സ്റ്റാന്റ് പാട്ടത്തിന് നൽകിയത് ധന-ഗതാഗത വകുപ്പുകളുടെ എതിർപ്പ് മറികടന്ന്

click me!