
കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനിക്കാനുള്ള സ്വർണ്ണകപ്പ് ഇന്ന് കോഴിക്കോട് എത്തും. ഉച്ചയ്ക്ക് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. കലോത്സവത്തിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളിൽ ആദ്യം സംഘം ഉച്ചയോടെ കോഴിക്കോട്ടെത്തും. പത്തു മണിക്ക് രജിസ്ട്രേഷൻ തുടങ്ങും. റോഡ് ഷോ, വിളംബര ജാഥ എന്നിവയും ഇന്ന് നടക്കും.
അതേസമയം സ്കൂൾ കലോത്സവത്തിനെത്തുന്ന കുട്ടികളെ ലക്ഷ്യംവെച്ചുള്ള ലഹരി മാഫിയകളുടെ പ്രവർത്തനത്തിന് തടയിടാൻ കോഴിക്കോട് സിറ്റി പൊലീസ്. പൂർണ്ണസമയ നിരീക്ഷണം ഉൾപ്പെടെ നഗരത്തെ സുരക്ഷിത ഇടമാക്കി മാറ്റാനുള്ള നടപടികൾക്ക് തുടക്കമായി. രണ്ടായിരം പൊലീസുകാരെയാണ് പ്രത്യേകമായി നിയോഗിക്കുന്നത്.
15 ഡിവൈഎസ്പിമാർ, 30 സിഐമാർ , സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾ. ഇവർക്ക് പുറമെ ലഹരിവേട്ടയിൽ പരിശീലനം നേടിയ ഡാൻസാഫ് ടീം. സ്കൂൾ കലോത്സവം സുരക്ഷിതമായി ആസ്വദിക്കാൻ നഗര പൊലീസിൻറെ കാവൽ റെഡിയായി കഴിഞ്ഞു. കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്ന ഇടങ്ങൾ പൂർണ്ണമായും സിസിടിവി നിരക്ഷീണിലാക്കാനാണ് പൊലീസിൻ്റെ തീരുമാനം.
വേദികൾ എളുപ്പത്തിൽ കണ്ടെത്താൻ ക്യൂ ആർ കോഡ് സംവിധാനം സൈബർ പൊലീസ് വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ കലോത്സവ വേദികൾക്ക് മുന്നിലെ റോഡുകളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ബീച്ചിലും പ്രധാന ഗ്രൗണ്ടുകളിലും മാത്രമാണ് പാർക്കിംഗ് അനുവദിക്കുക. പൊതുവേ ഗതാഗത കുരുക്കിൽ വലയുന്ന നഗരത്തിൽ ട്രാഫിക് നിയന്ത്രണം പൊലീസിന് വെല്ലുവിളിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam