
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലെ അനധികൃത കെട്ടിട നിർമ്മാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്‍റെ സഹോദനും പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. തുറമുഖ വകുപ്പിന്‍റെ സ്ഥലം നിസ്സാര വിലയ്ക്ക് പാട്ടത്തിനെടുത്തത് ഷംസീറിന്‍റെ സഹോദരൻ ഷാഹിർ മാനേജിംഗ് ഡയറക്ടറായ സ്ഥാപനമാണെന്ന് വ്യക്തമായി. വഴിവിട്ട നീക്കത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടങ്ങാനാണ് കോൺഗ്രസ് തീരുമാനം.
സൗത്ത് ബീച്ചിന്‍റെ നവീകരണത്തിനെന്ന പേരിലാണ് തുറമുഖ വകുപ്പ് ഈ കെട്ടിടം 10 വർഷത്തേക്ക് കണ്ണൂർ ആസ്ഥാനമായ പ്രദീപ് ആൻഡ് പാർട്ണേഴ്സ് എന്ന സ്ഥാപനത്തിന് പാട്ടത്തിന് നൽകിയത്. ടെൻഡർ വിളിക്കാതെയാണ് കോഴിക്കോട് ബീച്ചിൻ്റെ ഹൃദയഭാഗത്തുള്ള കണ്ണായ സ്ഥലം കരാറാക്കി നൽകിയത്. പിന്നാലെ കെട്ടിടം പുതുക്കി പണിയാനുള്ള നീക്കം കരാറുകാർ തുടങ്ങി. എന്നാൽ തീരദേശപരിപാലന അതോറിറ്റിയുടെ അനുമതി വാങ്ങാതെയുള്ള നിർമ്മാണം കോർപറേഷൻ തടഞ്ഞു. ഇതോടെയാണ് തുറമുഖ വകുപ്പിന്‍റെ വഴിവിട്ട നീക്കങ്ങൾ പുറത്തുവന്നത്.
രണ്ട് ലക്ഷം രൂപ വരെ മാസ വാടക കിട്ടിയിരുന്ന കെട്ടിടം വെറും 45,000 രൂപയ്ക്കാണ് പാട്ടത്തിന് നൽകിയത്. സിപിഎം ഉന്നതന്‍റെ ബന്ധുവിന് വേണ്ടിയാണ് ഈ വഴിവിട്ട നീക്കം എന്ന ആരോപണം തുടക്കത്തിലെ ഉയർന്നിരുന്നു. ഇത് തെളിയിക്കുന്ന വിവരാവകാശ രേഖയാണിത്. തുറമുഖ വകുപ്പുമായി കരാറിൽ ഏർപ്പെട്ട സ്ഥാപനത്തിന്‍റെ ഉടമകളിൽ ഒരാൾ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്‍റെ സഹോദരൻ എ.എൻ. ഷാഹിർ.
എന്നാൽ നടപടിക്രമങ്ങൾ പാലിച്ചാണ് കെട്ടിടം വിട്ടുനൽകിയതെന്ന നിലപാട് ആവർത്തിക്കുകയാണ് തുറമുഖ വകുപ്പ്. വാടകയ്ക്ക് പുറമെ പ്രദീപ് ആൻഡ് പാട്ണേഴ്സിന്‍റെ മൂന്ന് കോടിയോളം രൂപ നിക്ഷേപവും വാങ്ങിയിട്ടുണ്ട്. ഇത് വകുപ്പിന് മുതൽക്കൂട്ടാകുമെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.