
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പിആർഒ നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന് പരാതി. എഴുത്ത് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഉദ്യോഗാർത്ഥിക്ക് വനിതയായത് കൊണ്ട് ഇൻ്റർവ്യൂയിൽ മാർക്ക് കുറച്ചുവെന്നാണ് ആരോപണം. ഉദ്യോഗാർത്ഥി ഹൈക്കോടതിയെ സമീപിച്ചു.
പിആർഒ നിയമിത്തിനായി ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് അപേക്ഷ ക്ഷണിച്ചപ്പോള്‍ സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ലെന്ന് മാനദണ്ഡമുണ്ടായിരുന്നില്ല. എല്ലാവർക്കുമായി പരീക്ഷ നടത്തി. നൂറിൽ 70 മാർക്ക് നേടിയ എ ബി നിതയായിരുന്നു എഴുത്ത് പരീക്ഷ കഴിഞ്ഞപ്പോള്‍ ഒന്നാമത് എത്തിയത്. അഭിമുഖ പരീക്ഷ കഴിഞ്ഞ് ആറ് പേരുടെ മെയിൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എഴുത്ത് പരീക്ഷയിൽ 67 മാർക്കുണ്ടായിരുന്ന ജി എസ് അരുണിന് അഭിമുഖത്തിൽ ഏഴ് മാർക്ക് ലഭിച്ചതോടെ ഒന്നാമതെത്തി. എഴുത്ത് പരീക്ഷയിൽ ഒന്നാം സ്ഥാനകാരിക്ക് അഭിമുഖ പരീക്ഷയിൽ കിട്ടിയത് മൂന്ന് മാർക്കാണ്. നിതക്ക് രണ്ടാം സ്ഥ്നമാണ് ലഭിച്ചത്. ഇവിടെ കള്ളകളി നടന്നുവെന്നാണ് ഉദ്യോഗാർത്ഥിയുടെ ആരോപണം.
മെയിൻ ലിസ്റ്റിൽ മൂന്ന് മാർക്ക് കിട്ടിയത് നിതക്ക് മാത്രമാണ്. പിന്നിലുള്ള റാങ്കുകാർക്കും ആറും നാലും, അഞ്ചും മാർക്ക് കിട്ടി. നിതക്ക് അഭിമുഖത്തിൽ നാല് മാർക്ക് ലഭിച്ചാൽ പോലും ജോലിക്ക് അർഹതവരും. സാമ്പത്തിക പിന്നോക്ക അവസ്ഥയും, പ്രായവും പരിഗണിക്കുമ്പോള്‍ അരുണിന് മുന്നേ നിതക്ക് നിയമപ്രകാരം നിയമനം ലഭിക്കും. വനിതകള്‍ക്ക് നിയമനം ലഭിക്കാതിരിക്കാൻ ബോധപൂർവ്വം മാർക്ക് മൂന്നായി കുറച്ചുവെന്നാണ് നിതയുടെ ആരോപണം. ഇക്കാര്യം ചൂണ്ടികാട്ടി ഹൈക്കോടതിയെും സമീപിച്ചിരിക്കുകയാണ് ഉദ്യോഗാർത്ഥിയായ നിത. പക്ഷെ ലിംഗ വിവേചനം കാണിച്ചുവെന്ന് പരാതി തിരുവിതാംകൂർ ദേവസ്വം ബോർഡ് റിക്രൂട്ട്മെൻ്റ് നിഷേധിച്ചു. അഭിമുഖത്തിലെ പ്രകടനം മാത്രമായിരുന്നു മാനദണ്ഡമെന്നാണ് വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam