
കണ്ണൂര്‍: കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ആരോപണം തെറ്റെന്ന് കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പികെ രാഗേഷ്. അടുത്ത മേയർ സ്ഥാനാർത്ഥിയായി യുഡിഎഫ് കണ്ട് വച്ച സുരേന്ദ്രന്‍റെ മരണം പാർട്ടിക്കത്ത് തന്നെയുണ്ടായ സൈബാറാക്രമണം കൊണ്ടാണെന്ന് കെപിസിസി അംഗം കെ പ്രമോദ് പരസ്യ പ്രതികരണം നടത്തിയിരുന്നു. സുരേന്ദ്രനെതിരെ ദീവേഷ് ചേനോളിയെന്ന പ്രവാസിയായ കോൺഗ്രസ് പ്രവർത്തകനെ കൊണ്ട് അഴിമതി ആരോപണവും ജാതി അധിക്ഷേപവും നടത്തിച്ചത് മേയർ കസേര നോട്ടമിട്ടിരിക്കുന്ന പികെ രാഗേഷാണെന്നാണ് ആക്ഷേപം.
എന്നാല്‍ സുരേന്ദ്രന് എതിരെയുള്ള ഫേസ്‍ബുക്ക് പോസ്റ്റിന് പിന്നിൽ താനാണെന്ന് തെളിയിച്ചാൽ ആ നിമിഷം രാജിവയ്ക്കാം. കെ സുരേന്ദ്രനെ മേയർ സ്ഥാനാർത്ഥിയായി തീരുമാനിച്ചെന്ന് കെ സുധാകരൻ പറഞ്ഞത് ഏത് സാഹചര്യത്തില്‍ ആണെന്നറിയില്ല. ആരോപണം ഉന്നയിച്ച കെ പ്രമോദിനെക്കാൾ മുന്നേ പാർട്ടിയിൽ ഉള്ള ആളാണ് താൻ. പാർട്ടിയിൽ ഒറ്റപ്പെട്ടതായി തോന്നുന്നില്ലെന്നും പികെ രാഗേഷ് പറഞ്ഞു.
അതേസമയം സുരേന്ദ്രന്‍റെ മരണത്തിന് പിന്നാലെ കോൺഗ്രസിലുണ്ടായ തമ്മിലടിയിൽ സിപിഎമ്മും ഇടപെട്ടിരിക്കുകയാണ്. പാർട്ടിക്കകത്ത് നേരിട്ട സൈബറാക്രമണത്തിൽ മനംനൊന്താണ് സുരേന്ദ്രൻ മരിച്ചതെന്ന കെപിസിസി അംഗത്തിന്‍റെ പരാതി പൊലീസ് അന്വേഷിക്കണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. മൂന്ന് മാസം അപ്പുറം നടക്കാനിരിക്കുന്ന കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ കണ്ണുവച്ചാണ് കോൺഗ്രസിന്‍റെ ആഭ്യന്തര കലഹത്തിൽ സിപിഎം ഇടപെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam