
കോട്ടയം: ജോസ് കെ മാണിക്കെതിരായ സീറ്റിന് കോഴ നൽകിയെന്ന ആരോപണത്തിൽ മാണി സി കാപ്പനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കേരള കോൺഗ്രസ് എം. തോൽവി സമ്മതിച്ച കാപ്പൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് കേരള കോൺഗ്രസ് എം ആരോപിച്ചു. തോൽവി സമ്മതിച്ച മാണി സി കാപ്പൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും, നോമിനേഷനും, പ്രചാരണ സമയവും കഴിഞ്ഞതിനുശേഷം വോട്ടിന്റെ തലേദിവസം നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ് വ്യാജ ആരോപണം ഉന്നയിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ എന്ന് ഇടതുമുന്നണി ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മത്യു പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ തലേദിവസം വ്യാജ ആരോപണം ഉന്നയിക്കുന്നത് മനപ്പൂർവമാണ്. യാതൊരു തെളിവുമില്ലാതെ വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തതായും ലോപ്പസ് മാത്യു പറഞ്ഞു. കഴിഞ്ഞ ഏഴുവർഷമായി പാലാ നിയോജക മണ്ഡലത്തെ പറ്റിച്ച കാപ്പൻ യഥാർത്ഥത്തിൽ വോട്ടർമാരെ വഞ്ചിക്കുകയാണ് ചെയ്തത്. നിയമനിർമ്മാണ സഭയിലെ അംഗമെന്ന നിലയിലുള്ള പൂർണ്ണ പരാജയവും, പാല നിയോജകമണ്ഡലത്തിലെ വികസനത്തെ പിന്നോട്ടടിച്ചതിലും ജനവിധി എതിരാണെന്ന് മനസ്സിലാക്കി ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ കള്ള പ്രചരണം നടത്തുകയാണ്. പാലായിലെ പ്രബുദ്ധരായ വോട്ടർമാരെ പറഞ്ഞു പറ്റിക്കാം എന്ന അദ്ദേഹത്തിന്റെ വ്യാമോഹം വിലപ്പോവുകയില്ലെന്നും ലോപ്പസ് മാത്യു പറഞ്ഞു.
അതേസമയം ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണവുമായി മാണി സി കാപ്പൻ നേരത്തെ രംഗത്തെത്തിയിരുന്നു. സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് ജോസ് കെ മാണി സീറ്റ് വിറ്റെന്ന് മാണി സി കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിറവം അടക്കം സീറ്റുകൾക്കായി 9 കോടി രൂപ വാങ്ങിയെന്നും കൊട്ടിക്കലാശത്തിൽ മദ്യം കൊടുത്താണ് ആളുകളെ ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു. പിറവം അടക്കം മൂന്ന് സീറ്റുകൾക്കായി 9 കോടി രൂപ വാങ്ങി. മറ്റ് സീറ്റുകളുടെ വിവരങ്ങൾ തൽക്കാലം പറയുന്നില്ല. കൊട്ടിക്കലാശത്തിൽ മദ്യം കൊടുത്താണ് ആളുകളെ ഇറക്കിയത്. കൊട്ടിക്കലാശമായിരുന്നില്ല ഇന്നലെ നടന്നതെന്നും കള്ള് കളിയായിരുന്നുവെന്നും മാണി സി കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാളെ കേരളം വിധിയെഴുതാനിരിക്കെ ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണമാണ് മാണി സി കാപ്പൻ നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam