
കൊല്ലം: തെന്മലയിൽ (thenmala)പരാതി നൽകിയതിന്റെ രസീത് ആവശ്യപ്പെട്ട ദളിത് യുവാവിനെ ഇന്‍സ്പെക്ടർ മര്‍ദിച്ച സംഭവത്തിൽ വകുപ്പ് തല അന്വേഷണം(department level enquiry) അട്ടിമറിക്കുന്നതായി ആരോപണം.മര്‍ദനമേറ്റ രാജീവിന്റെ (rajeev)സഹോദരിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാണ് പരാതി.അതേസമയം ആരോപണം അടിസ്ഥാനരഹിതമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡി വൈ എസ് പി വിശദീകരിക്കുന്നു
2021 ഫെബ്രുവരി മൂന്നിനാണ് രാജീവിനെ തെന്മല ഇൻസ്പെക്ടറായിരുന്ന വിശ്വംഭരൻ കരണത്തടിച്ചത്. വലിയ വിവാദമായിട്ടും വിശ്വംഭരനെ സംരക്ഷിച്ച പൊലീസിന് പക്ഷേ ഹൈക്കോടതി വടിയെടുത്തതോടെ സസ്പെന്റ് ചെയ്യേണ്ടി വന്നു. രാജീവിന്റെ പരാതിയിൽ വകുപ്പ് തല അന്വേഷണം നടക്കുകയാണ്. ശാസ്താംകോട്ട ഡി വൈ എസ് പിക്കാണ് ചുമതല. രാജീവിന്റെ സഹോദരിയേയും ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു എന്ന പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സഹോദരിയുടെ മൊഴി എടുത്തതിൽ അട്ടിമറി നടന്നു എന്നാണ് ആരോപണം. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ഒപ്പമിരുത്തി സഹോദരിയുടെ മൊഴിയെടുപ്പിച്ചെന്നും രാജീവിന്റെ പരാതിയിൽ പറയുന്നു.
വിശ്വംഭരന് അനുകൂലമായ റിപ്പോർട്ട് നൽകുമെന്ന് ഡി വൈ എസ് പി പറഞ്ഞു പറഞ്ഞു എന്നാണ് രാജീവൻ പറയുന്നത്. അതിനെതിരെ കേസിനു പോയാൽ നിയമ പരമായി നേരിടുമെന്നും ഡി വൈ എസ് പി പറഞ്ഞു എന്നും രാജീവന്റെ പരാതിയിൽ പറയുന്നു
എന്നാൽ രാജീവിന്റെ ആരോപണം നിഷേധിക്കുകയാണ് ശാസ്താംകോട്ട . കേരളാ പൊലീസ് ഡിപാര്‍ട്മെന്റ് എൻക്വയറി പണിഷ്മെന്റ് റൂൾ പ്രകാരം ആരോപണ വിധേയനേയും ഒപ്പമിരുത്തി മൊഴിയെടുക്കാം എന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. അന്വേഷണം ശരിയായ നിലയിലാണ് നടക്കുന്നതെന്നും വളരെ വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ശാസ്താംകോട്ട ഡി വൈ എസ് പി പറഞ്ഞു
തെന്മല അതിക്രമം: പരാതിക്കാരന്‍ പൊലീസുകാരനെ മര്‍ദ്ദിച്ചെന്ന് തെറ്റായ റിപ്പോര്‍ട്ട്, സിഐയെ സംരക്ഷിക്കാന്‍ ശ്രമം
കൊല്ലം: തെന്മലയിൽ (Thenmala) പരാതിക്കാരനെ മര്‍ദ്ദിച്ച കേസില്‍ സിഐയെ സംരക്ഷിക്കാൻ മനുഷ്യാവകാശ കമ്മീഷന് തെറ്റായ റിപ്പോര്‍ട്ട് നല്‍കി കൊല്ലം റൂറല്‍ എസ്പി. ഡിസിആർബി ഡിവൈഎസ്പിയുടെ റിപ്പോർട്ട് പൂഴ്ത്തി പരാതിക്കാരൻ പൊലീസുകാരെ മർദ്ദിച്ചെന്ന രീതിയിൽ റൂറൽ എസ്പി റിപ്പോർട്ട് നൽകി. വാദിയെ പ്രതിയാക്കി റിപ്പോർട്ട് നൽകിയ കൊല്ലം റൂറല്‍ എസ്പിക്കെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം തുടങ്ങി.
പരാതി പറയാൻ സ്റ്റേഷനിലെത്തിയ തെന്മല സ്വദേശി രാജീവിനെ സിഐ വിശ്വംഭരൻ കരണത്തടിച്ച ശേഷം സ്റ്റേഷന് വെളിയില്‍ കെട്ടിയിട്ടത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മൂന്നിനാണ്. വ്യക്തമായ തെളിവുണ്ടായിട്ടും സിഐയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ആദ്യമേ പൊലീസ് സ്വീകരിച്ചത്. സിഐ വിശ്വഭരനും എസ്ഐ ആയിരുന്ന ശാലുവും ചെയ്തത് ഗുരുതര കൃത്യവിലോപമാണെന്ന് കൊല്ലം ക്രൈം റെക്കോര്‍ഡ് ഡിവൈഎസ്പി 2021 മെയ്യില്‍ കൊടുത്ത റിപ്പോര്‍ട്ട് പൂഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയിലെത്തുകയും വിശ്വംഭരനെ സസെപ്ന്‍റ് ചെയ്യുകയും ചെയ്തു. എന്നാല്‍ കഥ ഇവിടെ തീരുന്നില്ല. ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് പൊലീസ്. മനുഷ്യാവകാശ കമ്മീഷനില്‍ പൊലീസ് മര്‍ദ്ദനമേറ്റ രാജീവ് നല്‍കിയ പരാതിയിലാണ് വീണ്ടും കള്ളക്കളി. സിഐയ്ക്കെതിരെ ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് മറച്ച് വച്ച് കൊല്ലം റൂറല്‍ എസ്പി പുതിയ റിപ്പോര്‍ട്ട് ഉണ്ടാക്കി. സിഐയെ വെള്ളപൂശി തയ്യാറാക്കിയ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷനില്‍ ഹാജരാക്കി. രാജീവാണ് പൊലീസിനെ കയ്യേറ്റം ചെയ്തതെന്നുള്ള റിപ്പോട്ട് പക്ഷേ മനുഷ്യാവകാശ കമ്മീഷൻ കയ്യോടെ പിടികൂടി. തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയ എസ്പി പി കെ രവിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
സിഐ പരാതിക്കാരനെ മര്‍ദ്ദിച്ചത് വ്യക്തമായി തെളിഞ്ഞത് കൊണ്ടാണ് ഇദ്ദേഹത്തെ സസ്പെന്‍റ് ചെയ്തതെന്നാണ് ദക്ഷിണമേഖലാ എഡിജിപി ഇറക്കിയ ഉത്തരവ്. ഉത്തരവിന് ആധാരമാക്കിയത് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടും. എന്നാല്‍ എഡിജിപിയെ തള്ളി എസ്പി സ്വന്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഗുരുതര കൃത്യവിലോപം.