
തിരുവനന്തപുരം: ബ്രൂവറി വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനു പകരം പുതിയ മദ്യനിർമ്മാണശാലകൾക്ക് അനുമതി നൽകുന്നത് ലഹരി മാഫിയയെ പാലൂട്ടുന്നതിന് തുല്യമാണെന്ന് ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കേവലം പ്രതിജ്ഞയെടുപ്പ് മാത്രമാകരുത്. ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്ന ചലച്ചിത്രങ്ങൾ കുട്ടികളെ സ്വാധീനിക്കുന്നുവെന്നും സഭ പറഞ്ഞു. സഭയുടെ എപ്പിസ്കോപ്പൽ സൂനഹദോസിലാണ് വിമർശനം. മദ്യ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് പുതിയ തലമുറയെ അകറ്റി നിർത്താൻ ഉള്ള കർമ്മപരിപാടികൾ സർക്കാർ തുടങ്ങണമെന്നും ഓർത്തഡോക്സ് സഭ കൂട്ടിച്ചേർത്തു.