
തിരുവനന്തപുരം : പഠിക്കാൻ വിദ്യാർത്ഥികളില്ലാതെ കേരളത്തിലെ സർവകലാശാലകൾ. കേരളത്തിലെ വിവിധ സർവകലാശാലകളിലായി മൂവായിരത്തോളം ബിരുദ സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിയമ യുദ്ധങ്ങളും രാഷ്ട്രീയ തർക്കങ്ങളും നടക്കുന്നതിനിടയിലാണ് കേരളത്തിലെ വിദ്യാർത്ഥികൾ ഇവിടുത്തെ സർവ്വകലാശാലകൾ ഉപേക്ഷിക്കുന്നതിന്റെ കണക്കുകൾ പുറത്തു വരുന്നത്.
നാക് അക്രഡിറ്റേഷൻ എ പ്ലസ്പ്ലസ് യോഗ്യത ലഭിച്ച കേരള സർവകലാശാലയിലടക്കം അഡ്മിഷൻ നടപടികൾ അവസാനിക്കുമ്പോൾ നൂറുകണക്കിന് സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ 14 ഗവൺമെൻറ് കോളേജുകളിൽ 192 സീറ്റുകളും, 39 എയ്ഡഡ് കോളേജുകളിലായി 2,446 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന 34 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലും 60 സ്വാശ്രയ കോളേജുകളിലുമായി 50 % ത്തോളം സീറ്റുകളും അപേക്ഷകരില്ലാതെ കിടക്കുന്നു.
മുൻ വർഷങ്ങളിൽ മൂന്ന് അലോട്ട്മെന്റും ഒരു സ്പോട്ട് അഡ്മിഷനും നടത്തിക്കഴിയുമ്പോൾ പ്രവേശനം അവസിപ്പിച്ചിരുന്നിടത്ത് ഇപ്പോൾ നാല് അലോട്ട്മെൻറ്കളും രണ്ട് സ്പോട്ട് അഡ്മിഷനുകളും നടത്തിയ ശേഷവും കുട്ടികളില്ല. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതൽ സീറ്റ് ഒഴിവുള്ളത്. ഉയർന്ന മാർക്കുള്ള കുട്ടികൾ പ്രൊഫഷണൽ കോഴ്സുകൾക്കും ബിരുദ പഠനത്തിനായി ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും പോകുന്നതും താരതമ്യേന മാർക്ക് കുറഞ്ഞ കുട്ടികൾ ശാസ്ത്ര വിഷയങ്ങൾ പഠിക്കുവാൻ വിമുഖത കാട്ടുന്നതും ഇതിന് കാരണമായി പറയപ്പെടുന്നത്.
പ്രശ്നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അടക്കമുള്ളവർ ഗവർണർക്കും മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam