കാസർകോട്ട് ഓപ്പറേഷൻ തൂഫാൻ ഉദ്ഘാടനം ചെയ്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ലഹരി മാഫിയയുമായി ചർച്ചയില്ലെന്നും ഉന്മൂലനാശം മാത്രമാണ് ലക്ഷ്യമെന്നും പ്രഖ്യാപിച്ചു. ലഹരി മാഫിയയിൽ പ്രവർത്തിക്കുന്നവർക്കെതിരെ കാപ്പ ചുമത്തുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാസര്‍കോട്: ലഹരി മാഫിയയുമായി ചർച്ചയ്ക്ക് ഇല്ലെന്നും മാഫിയയുടെ ഉന്മൂലനാശം മാത്രമാണ് ലക്ഷ്യമെന്നും ആഭ്യന്തരം, വിജിലൻസ് കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കാസർകോട് ജില്ലയിൽ നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ ജാഗരൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാസർകോടിന്റെ മണ്ണിൽ ലഹരി അനുവദിക്കില്ല. സംസ്ഥാന അതിർത്തികളിൽ തൂഫാൻ സേനയെ വിന്യസിച്ചിട്ടുണ്ട്. ലഹരി മാഫിയയിൽ പ്രവർത്തിക്കുന്നവർക്കെതിരെ കാപ്പ ചുമത്തുകയും സ്വത്തുക്കൾ കണ്ടു കെട്ടുകയും ചെയ്യും.

മയക്കുമരുന്നിനെതിരെ കാഞ്ഞങ്ങാട് കഴിഞ്ഞവർഷം പരിപാടി സംഘടിപ്പിച്ചിരുന്നു. കോരിച്ചൊരിയുന്ന മഴയിലും അന്ന് ആയിരങ്ങൾ പങ്കെടുത്തു. അന്നേ തീരുമാനിച്ചതാണ് 14 ജില്ലകളിലും ലഹരി മാഫിയയ്ക്കെതിരെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ലഹരി മാഫിയുടെ വേരറുക്കുമെന്നും. അങ്ങനെ ഒരു അവസരം സർക്കാർ അധികാരത്തിൽ വന്ന്‌,ഓപ്പറേഷൻ തൂഫാനിലൂടെ കൈവന്നിരിക്കുകയാണ്. കാസർകോട് മേൽപറമ്പ് മൈലാട്ടിയിൽ പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിർദേശത്തിൽ പരിശോധന നടത്തിയപ്പോൾ പുറമേ ക്ലീൻ കമ്പനി എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്‍റെ ഉള്ളിൽ വർണ്ണക്കടലാസിൽ പൊതിഞ്ഞ ലഹരി മിഠായികൾ ആയിരുന്നു. വിദ്യാർത്ഥികളുടെ ഭാവി തകർക്കാനിരുന്ന ഈ സ്ഥാപനത്തെ നിയമം വഴി തളയ്ക്കാനും 16 പേരെ അറസ്റ്റ് ചെയ്യാനും സാധിച്ചു അതിൽ നാല് പേർ ഇപ്പോഴും ജയിലിലാണ്

ഓപ്പറേഷൻ തൂഫാനെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത് അമ്മമാരാണ്. അമ്മമാർ ദിവസേന അയക്കുന്ന കത്തുകളിലൂടെയും ഫോൺവിളികളിലൂടെയും ഫോൺ സന്ദേശങ്ങളിലൂടെയും ഇത് മനസ്സിലാക്കാൻ ആകുമെന്നും ചെന്നിത്തല പറഞ്ഞു. ലോകത്തെ കുപ്രസിദ്ധ മാഫിയ സംഘങ്ങൾ സ്വന്തമായി മാരക ലഹരി ഉപയോഗിക്കാറില്ല. സ്വന്തം വീട്ടിൽ ലഹരി ഉപയോഗിക്കാതെ മറ്റുള്ളവർക്ക് നൽകി, അവരുടെ ഭാവി നശിപ്പിച്ചു കോടീശ്വരന്മാർ ആകുകയാണ് പല മയക്കുമരുന്ന് കച്ചവടക്കാരും. ഇത് സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തൂഫാൻ മയക്കുമരുന്ന് കച്ചവടക്കാർക്ക് പേടിസ്വപ്നമായെന്ന് ചടങ്ങിൽ പങ്കെടുത്ത രാജ്മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാവൽക്കാരായ ഭാവി തലമുറയെ സുരക്ഷിതമാക്കണമെങ്കിൽ ലഹരിയെ സമൂഹത്തിൽ നിന്ന് വേരറക്കണമെന്നും അദ്ദേഹം പറഞ്ഞു.