
ദില്ലി : മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കയിലെ പ്രസംഗത്തിലെ പരാമര്‍ശം വിവാദമാക്കി ബിജെപി. ലീഗ് മുസ്ലീങ്ങളുടെ പാർട്ടി മാത്രമെന്ന് അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു. ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല. തീവ്രവാദത്തെ കുറിച്ചും, മതമൗലികവാദത്തെ കുറിച്ചും ലീഗ് നിശബ്ദമാണ്. കേരളം ഐഎസിന്റെ പരീക്ഷണശാലയായിട്ട് പോലും ആ പാർട്ടി ഒരക്ഷരം മിണ്ടുന്നില്ലെന്നും കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കില്ലെന്നും കണ്ണന്താനം ദില്ലിയിൽ പറഞ്ഞു.
ജനാധിപത്യത്തിലെ മതനിരപേക്ഷതയുമായി ബന്ധപ്പെടുത്തി കേരളത്തില്‍ ലീഗുമായുള്ള കോണ്‍ഗ്രസിന്‍റെ സഖ്യം സംബന്ധിച്ച ചോദ്യത്തോടുള്ള രാഹുല്‍ ഗാന്ധിയുടെ മറുപടിയാണ് ബിജെപി ആയുധമാക്കുന്നത്. മുസ്ലീംലീഗ് മതേതര പാർട്ടിയാണ്. അല്ലാത്ത ഒരു സമീപനവും ലീഗില്‍ നിന്നുണ്ടായിട്ടില്ല. അഭിമുഖം നടത്തിയാള്‍ ലീഗിനെ കുറിച്ച് പഠിച്ചിട്ടില്ലെന്നും വാഷിംഗ്ഡണ്ണിലെ നാഷണല്‍ പ്രസ്ക്ലബില്‍ നടന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരളത്തിലെ സാഹചര്യം വിശദീകരിച്ച രാഹുലിന്‍റെ മറുപടി, പക്ഷേ ദേശീയ തലത്തിലും ബിജെപി ചര്‍ച്ചയാക്കി. ഇന്ത്യയെ വിഭജിച്ച മുഹമ്മദാലി ജിന്നയുടെ പാര്‍ട്ടിയാണ് ലീഗ്. ആ വിഭജനം നടന്നത് മതത്തിന്‍റെ പേരിലാണ്. ആ ലീഗിനെയാണ് രാഹുല്‍ മതേതര പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്നതെന്ന് ബിജെപി വക്താവ് അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്ത് മുസ്സീംങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്നതക്കം നേരത്തെ രാഹുല്‍ നടത്തിയ വിമര്‍ശനങ്ങളെ ആര്‍എസ്എസ് മേധാവിയും കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ പ്രതിച്ഛായ താഴ്ത്തിക്കെട്ടാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അത്തരക്കാര്‍ക്ക് അവസരം നല്‍കരുതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
;
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam