ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയർന്ന വെളിപ്പെടുത്തലുകളെ തുടർന്ന് സംസ്ഥാനത്തുടനീളം പ്രതിപക്ഷ സംഘടനകൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ കോഴികളുമായി പ്രതിഷേധിച്ചപ്പോൾ, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി.
തിരുവനന്തപുരം/കൽപ്പറ്റ: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ഉയർന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ ശക്തമായ പ്രതിഷേധം. തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മന്ത്രി രാജിവെക്കണമെന്ന ആവശ്യമുയർത്തി നടന്ന മാർച്ചിൽ സർക്കാരിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയർന്നത്. കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി. കൈകളിൽ കോഴികളുമായാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്.
കൽപ്പറ്റയിൽ പ്രതിഷേധക്കാർ കെ.എസ്.ആർ.ടി.സി ബസുകൾ തടയുകയും ഗണേഷ് കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തു. സ്ഥലത്ത് പോലീസും പ്രവർത്തകരും തമ്മിൽ വലിയ തോതിലുള്ള കയ്യാങ്കളിയാണ് ഉണ്ടായത്. ബസ് തടഞ്ഞ പ്രവർത്തകരെ നീക്കം ചെയ്യാൻ പൊലീസ് ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
മന്ത്രിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. മന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തും പ്രതിഷേധം ആളിപ്പടരുകയാണ്. കെ.എസ്.യു കെഎസ്ആർടിസി ബസ് തടഞ്ഞ് ബാനർ കെട്ടി. കാലൻകോഴി പത്തനാപുരത്തിന് വേണ്ടെന്നെഴുതിയ ബാനറാണ് കെട്ടിയത്. കെ.എസ്.യു പ്രവർത്തകർ പത്തനാപുരം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ ബസുകൾ തടഞ്ഞു. പത്തനാപുരത്ത് മന്ത്രിക്ക് അനുകൂലമായും പ്രതികൂലമായും വിഭാഗങ്ങൾ ചേരിതിരിഞ്ഞതോടെ പോലീസ് കനത്ത ജാഗ്രതയിലാണ്. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് യു.ഡി.എഫ് ഘടകകക്ഷികളുടെ തീരുമാനം.
പത്തനാപുരത്ത് ബിജെപി പ്രതിഷേധം
മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട് ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലിന് പിന്നാലെ പത്തനാപുരത്ത് വ്യാപക പ്രതിഷേധം. പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. മാർച്ച് പഞ്ചായത്ത് ഓഫീസ് പടിക്കൽ എത്തിയപ്പോൾ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. ബിജെപി ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ നേതൃത്വത്തിൽ ആയിരുന്നു മാർച്ച്. മണ്ഡലത്തിലെ വിവിധ കമ്മറ്റികളിൽ നിന്നുള്ള വനിതകളടക്കം നിരവധി പ്രവർത്തകരാണ് മാർച്ചിൽ അണിനിരന്നത്. മാർച്ച് പോലീസ് തടഞ്ഞതോടെ സമരക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.


