
തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകക്കേസ് (Ambalamukku Murder) പ്രതി രാജേന്ദ്രൻ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. ഉന്നത ഉദ്യോഗസ്ഥർ ചോദിച്ചാൽ മാത്രമാണ് ഇയാൾ മറുപടി പറയുന്നത്. പ്രത്യേക രീതിയിലാണ് ഇയാൾ ആയുധം ഒളിപ്പിക്കുന്നതെന്നും പൊലീസ് പറയുന്നു. കൈയ്യിൽ എപ്പോഴും ആയുധമുണ്ടാകും. തുണിയിൽ പൊതിഞ്ഞാണ് ആയുധം കൈയ്യിൽ വയ്ക്കുന്നത്.
രാജേന്ദ്രനെ കോടതി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു. വിനിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി, കൊലപാതകം ചെയ്യുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവ ഇനി കണ്ടെത്തേണ്ടതുണ്ട്. കേരളത്തിൽ മറ്റേതെങ്കിലും കൊലപാതകത്തിലോ മോഷണത്തിലോ രാജേന്ദ്രന് പങ്കുണ്ടോയെന്ന് അറിയാൻ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.
ഇന്ന് രാവിലെ ചോദ്യം ചെയ്യാൻ പേരൂര്‍ക്കട സിഐയും സംഘവും രാജേന്ദ്രനടുത്ത് എത്തി. എസ്‍പിയോട് മാത്രമേ സംസാരിക്കൂവെന്ന് രാജേന്ദ്രൻ മറുപടി നല്‍കി. ഉയര്‍ന്ന വിദ്യാഭ്യാസവും ക്രിമിനല്‍ പശ്ചാത്തലവും ഉള്ളതിനാല്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ് സംസാരം.
Read More: വിനീത അഞ്ചാമത്തെ ഇര, മുമ്പ് നാല് കൊലപാതകം നടത്തി, പ്രതി ആരുവായ്മൊഴി രാജേന്ദ്രന്‍ കൊടും കുറ്റവാളി
നിലവിൽ അഞ്ചു കൊലക്കേസിൽ പ്രതിയായ രാജേന്ദ്രൻ ഇനിയും ജയിലിന് പുറത്തിറങ്ങിയാൽ സമൂഹത്തിന് ഭീഷണിയാകുന്നമെന്നതിനാൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് വിചാരണ ആരംഭിക്കാനാണ് പൊലീസിന്‍റെ തീരുമാനം. ഇയാളെ വീണ്ടും തമിഴ്നാട്ടിലെത്തിച്ച് തെളിവെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. വിനിതയുടേതിന് സമാനമായി തൃശൂരും മലപ്പുറത്തും നടന്ന രണ്ട് കൊലപാതകങ്ങള്‍ക്ക് രാജേന്ദ്രനുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
Read More : ഓൺലൈൻ ട്രേഡർ, എംഎ, എംബിഎ ബിരുദം, കൊടുംകുറ്റവാളി രാജേന്ദ്രൻ ജോലിക്ക് നിന്നത് ചായക്കടയിൽ!
കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും, ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രവും മുട്ടടയിൽ ഉപേക്ഷിച്ചു വെന്നാണ് രാജേന്ദ്രൻ്റെ മൊഴി. വിനീതയെ കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ മോഷ്ടിച്ച സ്വർണ മാല പൊലീസ് കണ്ടെത്തിയിരുന്നു. കന്യാകുമാരി അഞ്ചു ഗ്രാമത്തിലെ ഒരു സ്ഥാപനത്തിൽ പണയം വച്ച മാല പ്രതി രാജേന്ദ്രനുമായുള്ള തെളിവെടുപ്പിനിടെയാണ് കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam