
ആലപ്പുഴ: ആലപ്പുഴയിൽ രോഗിയുമായി പോകുന്ന ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കാര്‍ യാത്രക്കാര്‍ക്കെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടകരമായി വാഹനമോടിച്ചതിനാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകി. സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്നാണ് ഇതുവരെ നൂറനാട് പൊലീസ് പറയുന്നത്. ആദ്യഘട്ടത്തിൽ പരാതിയുമായി ആംബുലൻസ് ഡ്രൈവർ എത്തിയിരുന്നു.
അതിന് ശേഷം ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവാക്കൾ ക്ഷമ ചോദിച്ചതിനെ തുടർന്ന് പരാതി പിൻവലിച്ചിരുന്നു. എന്നാൽ സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്ന് ആംബുലൻസ് അസോസിയേഷൻ അറിയിച്ചിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുർന്ന് മോട്ടോർവാഹനവകുപ്പാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കൂടുതൽ നിയമ നടപടികളിലേക്ക് പോകും എന്നാണ് മോട്ടോർവാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്.
താമരക്കുളം വൈയ്യാങ്കരയിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. ആനയടിയിൽ നിന്ന് രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ആംബുലൻസിന് സൈഡ് കൊടുക്കാതെ കുറെ ദൂരം കാർ ഓടിച്ച് യുവാക്കൾ അഭ്യാസ പ്രകടനം നടത്തി. തുടർന്നാണ് വാഹനത്തിന് കുറുകെ കാർ നിർത്തിയിട്ട് യാത്ര തടസപ്പെടുത്തി വെല്ലുവിളി നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam