ടൂറിസ്റ്റ് വിസയിൽ കേരളത്തിലെത്തിയ ടെറിക്ക് ഇപ്പോൾ നാട്ടിലേക്ക് മടങ്ങേണ്ട. കൊവിഡിനെ ചെറുക്കുന്നതിൽ കേരളമാണ് ബെസ്റ്റെന്നാണ് ടെറിയുടെ അഭിപ്രായം.
കൊച്ചി: കൊവിഡ് കാലത്ത് കേരളത്തിൽ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുഎസ് പൗരൻ ഹൈക്കോടതിയിൽ. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ അമേരിക്ക കേരളത്തേക്കൾ പുറകിലാണെന്നാണ് ടെറി ജോൺ കൺവേഴ്സിന്റെ നിലപാട്.
ലോകമെമ്പാടും കൊവിഡ് പടരുമ്പോൾ എത്രയും വേഗം സ്വദേശത്തേക്ക് മടങ്ങാനാണ് എല്ലാവരും ശ്രമിക്കുക. എന്നാൽ ടൂറിസ്റ്റ് വിസയിൽ കേരളത്തിലെത്തിയ ടെറിക്ക് ഇപ്പോൾ നാട്ടിലേക്ക് മടങ്ങേണ്ട. കൊവിഡിനെ ചെറുക്കുന്നതിൽ കേരളമാണ് ബെസ്റ്റെന്നാണ് ടെറിയുടെ അഭിപ്രായം.
ആരോഗ്യവും നിലവിലെ പ്രതിസന്ധിയും കണക്കിലെടുത്ത് ആറ് മാസം കൂടി വിസ കാലാവധി നീട്ടണമെന്നാണ് എഴുപത്തിനാലുകാരനായ ടെറി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വളർത്തുനായ്ക്കളായ റാണിക്കും പദ്മിനിക്കുമൊപ്പമാണ് ടെറി ലോക്ക്ഡൈണിന്റെ ഏറിയ പങ്കും ചെലവിടുന്നത്.
വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എമിരിറ്റസ് പ്രൊഫസറാണ് ടെറി. കേരളത്തിലെ നാടകവേദികളെക്കുറിച്ച് പഠിക്കുന്നതിനും പുസ്തകമെഴുതുന്നതിനുമായി കേരളത്തിലെത്തിയ ടെറി കൊച്ചി പനമ്പള്ളി നഗറിൽ ഫീനിക്സ് വേൾഡ് തിയറ്റർ ഉടമ ചാരു നാരായണകുമാറിനൊപ്പമാണ് താമസം. വിസ കാലാവധി അവസാനിക്കുന്ന മെയ് പതിനേഴിന് ടെറിയുടെ കേസ് ഹൈക്കോടതി പരിഗണിക്കും.