
ലോക്ഡൗണിൽ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന പശ്ചിമബംഗാളിൽ നിന്നുള്ള തൊഴിലാളികൾക്ക് സഹായവുമായി ബംഗാൾ സർക്കാർ. സ്നേഹർ പരസ് എന്ന് പേരിട്ടിരിക്കുന്ന സഹായ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അടിയന്തര സഹായമായി ആയിരം രൂപ നൽകും. മലയാളി ഐഎഎസ് ഉദ്യോഗസ്ഥർ പിബി സലീമാണ് പദ്ധതിയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ നിന്നുള്ള 40 ലക്ഷത്തോളം തൊഴിലാളികളാണ് ലോക്ക്ഡൗണിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ഇവർക്കുള്ള താൽക്കാലിക ആശ്വാസമാണ് സ്നേഹ സ്പർശം അഥവാ സ്നേഹർ പരസ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സെക്രട്ടറിയായ പി ബി സലീമിന്‍റെ ആശയമാണ് സ്നേഹർ പരസ്. പദ്ധതിയുടെ നോഡൽ ഓഫീസറും അദ്ദേഹം തന്നെയാണ്. പത്തനംതിട്ട ജില്ല കളക്ടർ പി ബി നൂഹിന്റെ ജ്യേഷ്ഠ സഹോദരനാണ് പി ബി സലീം. 10 വർഷം മുമ്പ് കോഴിക്കോട് കളക്ടറായിരുന്ന സലീം മാറാടിന്‍റെ മുറിവ് ഉണക്കാനായി സ്പർശം പദ്ധതി നടപ്പാക്കിയിരുന്നു.