
ദില്ലി: പുതിയ തന്ത്രങ്ങളുമായി കേന്ദ്രമന്ത്രി അമിത് ഷാ നാളെ ബംഗാൾ സന്ദർശിക്കാനിരിക്കെ തൃണമൂൽ കോൺഗ്രസിൽ നിന്നും വീണ്ടും കൊഴിഞ്ഞുപോക്ക്. സിൽബദ്ര ദത്ത എംഎൽഎയ്ക്ക് പിന്നാലെ തൃണമൂൽ മൈനോറിറ്റി സെൽ ജനറൽ സെക്രട്ടറി കബീറുൾ ഇസ്ളാമും രാജിവെച്ചു. പാർട്ടിയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ മമത ബാനര്‍ജി അടിയന്തിര യോഗം വിളിച്ചതിന് പിന്നാലെയാണ് രാജി. രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് എംഎൽഎമാരാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. കൂടുതൽ രാജിക്ക് സാധ്യതയുണ്ട്.
പശ്ചിമബംഗാളിൽ ബിജെപി പിടിമുറുക്കുമ്പോൾ തൃണമൂൽ എംഎൽഎമാർ ഓരോരുത്തരായി പാർട്ടി വിടുന്നത് മമതയുണ്ടാക്കുന്ന തലവേദന ചില്ലറയല്ല. ഒരുവശത്ത് കേന്ദ്രവുമായി ഉടക്കുമ്പോൾ മറുവശത്ത് പാർട്ടി കൊഴിഞ്ഞുപോക്കാണ് മമത നേരിടുന്നത്. പത്തോളം എംഎൽഎമാർ തൃണമൂലിൽ നിന്ന് രാജിവയ്ക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. ഇവരെ പിടിച്ചുനിർത്തുക നിലവിൽ മമതയ്ക്കു മുന്നിൽ വലിയ വെല്ലുവിളിയാണ്.
ആഭ്യന്തരമന്ത്രി അമിത്ഷാ നാളെ മിഡ്നാപ്പൂരിൽ നടത്തുന്ന റാലിയിൽ നിരവധി തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്നും സൂചനയുണ്ട്. അതിനിടെ ബിജെപി നേതാക്കൾക്കെതിരെ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ സ്വതന്ത്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ പശ്ചിമബംഗാൾ സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകി. ആറ് ബിജെപി നേതാക്കൾ നൽകിയ ഹർജിയിലാണ് നോട്ടീസ്. കേസുകളിൽ ഉടൻ നടപടി പാടില്ലെന്ന് സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam