
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക് 421 കോടികൂടി അനുവദിച്ചുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടിൽ നിന്നാണ് രണ്ടു ഗഡുകൂടി അനുവദിച്ചത്.ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി ജൂൺ, ജൂലൈ മാസങ്ങളിലെ ഗഡുക്കളാണ് അനുവദിച്ചത്.
ഗ്രാമ പഞ്ചായത്തുകൾക്ക് 299 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 20 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക് 14 കോടിയും, മുൻസിപ്പാലിറ്റികൾക്ക് 52 കോടിയും, കോർപറേഷനുകൾക്ക് 36 കോടി രൂപയുമാണ് ലഭിക്കുക. കഴിഞ്ഞ മേയിൽ 211 കോടി അനുവദിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ സാമ്പത്തിക വർഷം ഇതുവരെ 3718 കോടി രൂപ നൽകി. വരുമാനം കുറവായ 51 ഗ്രാമപഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റുകൾക്കുമായി അനുവദിച്ച 15 കോടി രൂപ ഗ്യാപ് ഫണ്ടും ഇതിൽ ഉൾപ്പെടുന്നുവെന്നും ധനമന്ത്രി അറിയിച്ചു.