
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക ശബ്ദരേഖ പുറത്ത്. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്. ഗൂഢാലോചനയിൽ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയിൽ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണിൽ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്.
"വെറുതെ ആൾക്കാര് പറയുന്നത് കേട്ടുകൊണ്ട് ചേട്ടാ.. കേസിൽ വാലിഡായിട്ടുള്ള എവിഡൻസും പോയിന്റ്സും എല്ലാം നമ്മുടെ കൈയ്യിൽ വേണം. വളരെ സെൻസേഷണലായ കേസിൽ ഒരു ലോജികും ഇല്ലാതെ എന്നെയങ്ങ് വിട്ടേക്ക് എന്നെയങ്ങ് വിട്ടേക്ക് എന്നും പറഞ്ഞ് കൊടുത്താൽ അവരങ്ങ് വിടുമോ? ഇല്ല. അപ്പോൾ അതില് എന്തെങ്കിലും സ്ട്രോങ് സപ്പോർട്ടിങ് ഡോക്യുമെന്റ്സ് കൊടുക്കാതെ എന്നെയങ്ങ് ഒഴിവാക്കെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല. സാധാരണക്കാരായ ആൾക്കാർ കേൾക്കുമ്പോ ചുമ്മാ ഇത് കേസ് വലിച്ചുനീട്ടാനുള്ള പരിപാടിയാണെന്ന് വിചാരിക്കും. കേസ് ട്രയലിന് പോകാതെ ഡിസ്ചാർജ് ഡിസ്ചാർജ് എന്ന് പറഞ്ഞ് നമ്മള് കേസ് ഡിലേയാക്കുന്നു എന്നു പറയും. ആരായാലും അങ്ങിനെയല്ലേ വിചാരിക്കൂ?.''
"എന്തായാലും പുള്ളിയുടെ ഒരു കാര്യം ശരിയാണ്, പെട്ടുപോയെന്ന് പറഞ്ഞാൽ മതിയല്ലോ. ഇത് ശരിക്കും പറഞ്ഞാൽ എന്റെ ശരത് ഭായീ ഇത് മറ്റവർക്ക് വെച്ചിരുന്ന സാധനമാണ്. ഞാനിത് മിനിഞ്ഞാന്ന് ഇരുന്ന് ഒരുപാട് ഇതൊക്കെ വായിച്ചതാണ്. കാവ്യയെ കുടുക്കാൻ അവരുടെ കൂട്ടുകാരികളെല്ലാം കൂടെ പണി കൊടുത്തപ്പോൾ, തിരിച്ച് ഇവൾക്കൊരു പണി കൊടുക്കണം എന്നും പറഞ്ഞ് കൊടുത്ത സാധനമാണ്. അതില് ചേട്ടന്റെ സംഭവമേയില്ല. ജയിലീന്ന് വന്ന കോളില്ലേ. അത് നാദിർഷ എടുത്തേന് ശേഷം മാത്രമാണ് കേസ് ചേട്ടനിലേക്ക് തിരിയുന്നത്. ഇല്ലെങ്കിൽ കാവ്യ തന്നെയായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. കാവ്യയെ കുടുക്കാൻ വെച്ച സാധനത്തിൽ ചേട്ടൻ അങ്ങോട്ട് കേറി ഏറ്റുപിടിച്ചതാണ്."
"ചേട്ടന് അങ്ങനെയൊന്ന് വേണമെന്നുണ്ടെങ്കിൽ ഡി സിനിമാസ് എന്നും പറഞ്ഞ്, എല്ലാവർക്കും കേറിയിറങ്ങി നടക്കാവുന്ന സ്ഥാപനം ചാലക്കുടിയിലുണ്ട്. ഗ്രാന്റ് പ്രൊഡക്ഷൻ ഓഫീസ് എറണാകുളത്ത് ഉണ്ട്. അനൂപ് താമസിക്കുന്നത് അവിടെ. ചേട്ടന് അവിടെയുണ്ടെന്ന് അറിയാം. ചേട്ടനെ കാണാൻ പോകാൻ ഒരു പാടുമില്ല. ഇത്രേം ഒഴിവാക്കിയിട്ട് എന്തുകൊണ്ട് ലക്ഷ്യയിൽ പോയി? അനൂപ് പറഞ്ഞത് കറക്ടാ. ഇത് കാവ്യയും ഇവരെല്ലാം കൂടെ കൂട്ടുകൂടി നടന്നിട്ട്, അവരെ കൂട്ടുകാരിയെയും വലിപ്പിച്ചിട്ട്, എനിക്കൊന്നൂല്ല എന്റെയങ്ങനെയാണെന്നൊക്കെ പറഞ്ഞിട്ട്, കെട്ടിക്കൊണ്ട് പോയപ്പോ ഇവർക്കൊക്കെ തോന്നിയ ഒരു വൈരാഗ്യം. കാവ്യക്കൊരു പണി കൊടുക്കണം എന്ന് വെച്ചതിലിതാണ്. പുള്ളി അതങ്ങോട്ട് സമ്മതിക്കാൻ പുള്ളിക്ക് വല്യ മടിയാ. അവരുടെ വിചാരമെന്താണ്, അവരെന്തോ വലിയ സംഭവമാണ് ഇത് ചേട്ടന്റെ സമയദോഷമാണെന്നാണ്"- എന്നും ശബ്ദരേഖയിൽ പറയുന്നു.
കേസിൽ തിങ്കളാഴ്ച തന്നെ കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കവുമായാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. കേസിൽ ഇനിയും കാര്യങ്ങൾ തെളിയിക്കപ്പെടാനുണ്ട് എന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ട നിലയിലാണ് അന്വേഷണ സംഘം. ഇതിന് ഈ ഓഡിയോ ക്ലിപ് സഹായമാകും.
നടിയെ ആക്രമിച്ച കേസ് മൂന്ന് ശബ്ദരേഖ കൂടി അന്വേഷണസംഘം ഹൈക്കോടതിയിൽ ഹാജരാക്കി. ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജും ശരത്തും തമ്മിലുള്ളതാണ് ഒന്നാമത്തെ സംഭാഷണം. അഭിഭാഷകനായ സുരേഷ് മേനോൻ ദിലീപുമായി നടത്തിയ സംഭാഷണമാണ് രണ്ടാമത്തേത്. ഡോക്ടർ ഹൈദരാലിയും സൂരജും തമ്മിൽ നടത്തിയ സംഭാഷണമാണ് മൂന്നാമത്തേത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam