
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി വധക്കേസിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെ പ്രതിയാക്കിയ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വിധി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. കേസിൽ കൂട്ട് പ്രതിയായിരുന്ന രാജാക്കാട് സ്വദേശിയും സിഐടിയു നേതാവുമായിരുന്ന എ കെ ദാമോദരനെയും പ്രതിപ്പട്ടികയിൽ നിന്ന് കോടതി ഒഴിവാക്കിയിട്ടുണ്ട്.
കേസിലെ പ്രതിയായിരുന്ന ദാമോദരൻ മരിച്ച സാഹചര്യത്തിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സരോജിനി നൽകിയ ഹർജിയെ തുടർന്നായിരുന്നു കോടതി നടപടി. മജിസ്ട്രേറ്റ് കോടതിയുടെ നടപടികൾ ധൃതിപFടിച്ചതും നിയമപരവുമായിരുന്നില്ലെന്ന് വിധി പ്രസ്താവത്തിൽ ജസ്റ്റിസ് പി ഉബൈദ് ചൂണ്ടികാട്ടി.
1982-ൽ മണത്തോട്ടിലെ ഏലക്കാട്ടില്‍ വച്ചാണ് അഞ്ചേരി ബേബി കൊല്ലപ്പെടുന്നത്. സിപിഎം ഇടുക്കി മുൻ ജില്ലാ സെക്രട്ടറിയും നിലവിലെ വൈദ്യുതി മന്ത്രിയുമായ എം എം മണിയും ജയചന്ദ്രനുമടക്കം ഗൂഢാലോചന നടത്തിയ കൊലപാതകമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കേസിലെ ഒമ്പത് പ്രതികളെയും കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. എന്നാൽ, 2012 മേയ് 25-ന് ഇടുക്കി ജില്ലയിലെ മണക്കാട് വച്ച് എം എം മണി നടത്തിയ വിവാദ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തിൽ കേസ് പുനരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ബേബി അഞ്ചേരിക്കൊപ്പം മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരുടേയും കൊലപാതകങ്ങളാണ് പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടത്. ബേബി വധക്കേസുമായി ബന്ധപ്പെട്ട് മണിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 44 ദിവസം അദ്ദേഹം പീരുമേട് സബ് ജയിലില്‍ കഴിഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam