ആന്ധ്ര മോഡൽ നിയമം ആവശ്യമെങ്കിൽ കേരളത്തിലും നടപ്പിലാക്കും: മന്ത്രി കെകെ ശൈലജ

By Web TeamFirst Published Dec 14, 2019, 11:24 AM IST
Highlights
  • ബലാത്സംഗക്കേസുകളിൽ 21 ദിവസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കുന്നതാണ് ആന്ധ്രയിലെ പുതിയ നിയമം
  • സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ നിയമനിര്‍മാണം നടത്തുന്നത്

കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ആന്ധ്രയിൽ കൊണ്ടുവന്ന നിയമം ആവശ്യമെങ്കിൽ കേരളത്തിലും നടപ്പിലാക്കുമെന്ന് മന്ത്രി കെകെ ശൈലജ. ഈ നിയമത്തെക്കുറിച്ച് പഠിച്ച് വരികയാണെന്നും അവ‍ര്‍ പറഞ്ഞു.

"നിലവിൽ കേരളത്തിൽ നിയമത്തിന്റെ അഭാവം ഇല്ല. പ്രാവർത്തികമാക്കുന്നതിലാണ് നീതിപീഠങ്ങൾക്ക് അടക്കം വീഴ്ച സംഭവിക്കുന്നത്. ഈ നിയമങ്ങൾ തന്നെ ഏറ്റവും നന്നായിട്ട് നടപ്പിലാക്കാൻ തയ്യാറായാൽ കുറേക്കാര്യങ്ങള്‍ ചെയ്യാൻ സാധിക്കും. ആന്ധ്ര മോഡൽ നിയമം പഠിച്ച് വരികയാണ്. ആവശ്യമെങ്കിൽ അത് കേരളത്തിലും നടപ്പിലാക്കും," മന്ത്രി പറഞ്ഞു.

സ്ത്രീകൾക്കെതിരായ അക്രമം തടയാനുളള 'ദിശ' നിയമത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ബലാത്സംഗക്കേസുകളിൽ 21 ദിവസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കുന്നതാണ് നിയമം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ നിയമനിര്‍മാണം നടത്തുന്നത്.

ബലാത്സംഗക്കേസുകളിൽ അന്വേഷണം ഒരാഴ്ചക്കുളളിലും വിചാരണ രണ്ടാഴ്ചക്കുളളിലും പൂർത്തിയാക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. വധശിക്ഷ വിധിച്ചാൽ മൂന്നാഴ്ചക്കുളളിൽ നടപ്പാക്കണം എന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. എല്ലാ ജില്ലകളിലും പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കും. സാമൂഹ്യമാധ്യങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചാൽ രണ്ട് വർഷമാണ് തടവ്. പോക്സോ കേസുകളിൽ ഏഴ് വർഷം വരെ തടവ് ലഭിക്കും. നിലവിൽ ഇത് മൂന്ന് വർഷമാണ്.

ഹൈദരാബാദ്, ഉന്നാവ് കേസുകളില്‍ രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മ്മാണവുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

click me!