
കൊല്ലം: പരവൂര്‍ കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അനീഷ്യയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം കൂടിചേര്‍ത്ത് ക്രൈംബ്രാഞ്ച്. ലോക്കല്‍ പൊലീസ് എടുത്ത കേസില്‍ അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു കേസെടുത്തത്. അനീഷ്യ മരിക്കുന്നതിന് മുമ്പ് ഓഫീസിലെ സഹപ്രവര്‍ത്തകര്‍ പരസ്യമായി അവഹേളിക്കുകയാണെന്നും ജോലി സ്ഥലത്ത് സമ്മര്‍ദ്ധമുണ്ടെന്നും ജീവിതം മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെന്നും ഓഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
അനീഷ്യ മരിച്ച് അന്‍പതിലേറെ ദിവസമായിട്ടും ഇതുവരെയും പൊലീസ് മറ്റു വകുപ്പുകള്‍ ചുമത്തുകയോ മരണക്കുറിപ്പില്‍ പരാമര്‍ശിച്ച സഹപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഇതോടെ മനഃപൂര്‍വം മകളെ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കളും പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. ഇന്നാണ് ആത്മഹത്യ പ്രേരണ കുറ്റം കൂടി ചുമത്തി ക്രൈംബ്രാഞ്ച് പരവൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam