അങ്കമാലിയിലെ കുഞ്ഞിന് നേരിയ പുരോഗതി; തലച്ചോറിനേറ്റ ക്ഷതം ഗുരുതരമെന്ന് ഡോക്‌ടര്‍

By Web TeamFirst Published Jun 22, 2020, 7:49 AM IST
Highlights

തലച്ചോറിനേറ്റ ക്ഷതം ഗുരുതരമെന്ന് കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്‌ടര്‍ സോജന്‍ ഐപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കൊച്ചി: അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചുകുഞ്ഞിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പെൺകു‌ഞ്ഞ് ഇപ്പോഴുള്ളത്. തലച്ചോറിനേറ്റ ക്ഷതം ഗുരുതരമെന്ന് ചികിത്സിക്കുന്ന ഡോക്‌ടര്‍ സോജന്‍ ഐപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കുട്ടി ആദ്യം കട്ടിലിൽ നിന്ന് വീണെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്. കൊതുകിന് കൊല്ലുന്ന ബാറ്റ് വീശിയപ്പോൾ കൊണ്ട് എന്ന് പിന്നീട് പറഞ്ഞു. അസ്വാഭാവികത തോന്നിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ഷൈജു തോമസ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

കുഞ്ഞ് തന്‍റേതല്ലെന്ന സംശയവും പെൺകുഞ്ഞ് ജനിച്ചതിലുള്ള വിദ്വേഷവുമാണ് കേട്ട് കേൾവിയില്ലാത്ത ക്രൂരതയ്ക്ക് ഒരച്ഛനെ പ്രേരിപ്പിച്ചത്. മദ്യത്തിന് അടിമയായ ഷൈജു തോമസ് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ഉറക്കത്തിനിടെ കരഞ്ഞ കു‍ഞ്ഞിനെ കാലിൽ പിടിച്ച് വായുവിൽ വീശിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് ആദ്യം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷനിലും പ്രവേശിപ്പിച്ചത്. 

click me!