ആഴ്ചവട്ടം സ്‌കൂളിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലെ മുറിയിലുണ്ടായ തീപ്പിടിത്തത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല

കോഴിക്കോട്: ആഴ്ചവട്ടം സ്‌കൂളിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലെ മുറിയിലുണ്ടായ തീപ്പിടിത്തത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. മൃതദേഹത്തിന് ചുറ്റും ചെമ്പുകമ്പികള്‍ വരിഞ്ഞ നിലയിലായിരുന്നു. ആത്മഹത്യയാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മരിച്ചയാളെ തിരിച്ചറിയാന്‍ കഴിയാഞ്ഞതിനാല്‍ ഡിഎന്‍എ പരിശോധനക്കായി ഒരുങ്ങുകയാണ് പൊലീസ്.

കല്ലായില്‍ ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തിയിരുന്ന കല്ലായി സ്വദേശി സന്തോഷാകാം മരിച്ചതെന്ന സംശയം പൊലീസിനും നാട്ടുകാര്‍ക്കുമുണ്ട്. ഇയാള്‍ ഈ മുറിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. മൃതദേഹത്തിന്റെ ശരീരപ്രകൃതിയും സന്തോഷിന്‍റേതിന് സമാനമാണ്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മറ്റ് തെളിവുകളൊന്നും അവശേഷിച്ചിരുന്നില്ല. സന്തോഷിന്‍റെ ബന്ധുക്കളില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ഇരുനില കെട്ടിടത്തിന്‍റെ താഴത്തെ മുറിയില്‍ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തീ അണച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത കസബ പൊലീസാണ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

YouTube video player