
തൃശൂര്‍: കൊവിഡ് ക്വാറന്റീൻ വിഷയത്തിൽ മെഡിക്കൽ ബോർഡ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ അനിൽ അക്കര മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ക്വാറന്‍റീൻ വിഷയത്തില്‍ തനിക്കും മന്ത്രി എസി മൊയ്തീനും രണ്ടു നീതിയാണെന്നും ഇക്കാര്യത്തിൽ ഇടപെട്ട് ഉചിത നടപടി സ്വീകരിക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.
പാസ് വിഷയവുമായി ബന്ധപ്പെട്ട് വാളയാറിൽ ജനപ്രതിനിധികൾ സന്ദർശനം നടത്തിയപ്പോൾ കൊവിഡ് രോഗിയുമായി ഇടപഴകിയിരിക്കാം എന്ന നിഗമനത്തിലാണ് അനിൽ അക്കരെ ഉള്‍പ്പെടെയുള്ള കോൺഗ്രസ് ജനപ്രതിനിധികള്‍ക്ക് മെഡിക്കൽ ബോർഡ് ക്വാറന്റീൻ നിർദേശിച്ചത്. എന്നാൽ ഗുരുവായൂരിൽ പ്രവാസികളുമായി ഇടപഴകിയ മന്ത്രി എ സി മൊയ്തീന് ക്വാറന്‍റീൻ വേണ്ടെന്നായിരുന്നു മെഡിക്കൽ ബോർഡ് നിലപാട്.
മന്ത്രിക്കും ക്വാറന്റീൻ നിർദേശിക്കണമെന്ന അനിൽ അക്കരയുടെ പരാതി മെഡിക്കൽ ബോർഡ് കഴിഞ്ഞ ദിവസം തള്ളി. ഇതിൽ രാഷ്ട്രീയമാരോപിച്ച് ടി എൻ പ്രതാപനും അനിൽ അക്കരയും 24 മണിക്കൂർ ഉപവാസ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. അതിനിടെ ജനപ്രതിനിധികൾക്ക് കൊവിഡ് രോഗബാധയില്ലെന്ന് സ്രവ പരിശോധന ഫലം പിന്നീട് പുറത്ത് വന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam