
മുംബൈ : പാലക്കാട് ബിജെപിക്ക് ഇപ്പോഴും വിജയ പ്രതീക്ഷയുണ്ടെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. രാഹുൽ മാങ്കൂട്ടത്തിൽ ബിജെപി കോട്ടകളിലും വിളളലുണ്ടാക്കി മുന്നേറ്റം തുടരുന്നതിനിടെയാണ് അനിൽ ആന്റണിയുടെ പ്രതികണം. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ചതിനേക്കാൾ പ്രിയങ്കയുടെ ഭൂരിപക്ഷം കുറയുമെന്നും അനിൽ ആന്റണി പ്രതികരിച്ചു.
മഹാരാഷ്ട്രയിൽ ബിജെപിയുടേത് ചരിത്ര വിജയമാണ്. ലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം നടത്തിയ മുന്നേറ്റം 5 മാസം കൊണ്ട് ജനം തള്ളി കളഞ്ഞുവെന്നതിന്റെ വ്യക്തമായ തെളിവാണ് മഹാരാഷ്ട്രയിലേതെന്നും അനിൽ ആന്റണി അവകാശപ്പെട്ടു. ഏറ്റവും സീറ്റുള്ള പാർട്ടി എന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപിയുണ്ടാകും. ജാർഖണ്ഡിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് വാശിയേറിയ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കിൽ വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വമ്പൻ ലീഡ് നേടി കുതിക്കുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് നിലവിൽ 15352 വോട്ടുകൾക്കാണ് രാഹുൽ മുന്നേറുന്നത്. പോസ്റ്റൽ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുൽ പിന്നിലാക്കിയത്. ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുലിന്‍റെ കുതിപ്പ്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കോൺഗ്രസിലേക്കാണ് ബി ജെ പി വോട്ടുകൾ ചോർന്നത്. ഇതിനൊപ്പം തന്നെ കോൺഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാർഥിയായ പി സരിനെയും രാഹുൽ നിഷ്പ്രഭനാക്കി. സരിൻ നേടിയതിന്‍റെ ഇരട്ടി വോട്ടുകൾ നേടിയാണ് രാഹുലിന്‍റെ തേരോട്ടം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam