
കോഴിക്കോട്: അഞ്ചരക്കണ്ടി ദന്തൽ കോളേജ് ഒന്നാം വർഷം ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിക്കുന്നതും അത്യന്തം ദൗർഭാഗ്യകരവുമാണെന്ന് എസ്എഫ്ഐ. കോളേജ് അധികൃതരുടെയും വിദ്യാർത്ഥികളുടെയും ഭാഗത്ത് നിന്നുണ്ടായ കടുത്ത ജാതി വിവേചനവും അധിക്ഷേപവുമാണ് മരണത്തിന് കാരണമായതെന്ന കുടുംബത്തിന്റെ ആരോപണം ഏറെ ഗൗരവമുള്ളതാണെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് എം. ശിവപ്രസാദ് സെക്രട്ടറി പി.എസ് സഞ്ജീവ് എന്നിവർ പറഞ്ഞു.
ക്ലാസ്‌റൂമിലും സ്റ്റാഫ്റൂമിലും വച്ച് അധ്യാപകർ നടത്തുന്ന കൂട്ട അധിക്ഷേപങ്ങളെ കുറിച്ച് നിതിൻ രാജ് സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശം അടക്കം അതീവ ഗൗരവത്തോടെ അന്വേഷണ വിധേയമാക്കേണ്ടതാണ്. തന്റെ മകനെ പുഴുത്ത പട്ടി എന്ന് പോലും വിളിച്ചിരുന്നു എന്ന് കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ അമ്മ വെളിപ്പെടുത്തുന്നത് കേരളീയ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്. ക്യാമ്പസുകൾ വിദ്യാർത്ഥികൾക്ക് തുല്യതയോടെയും സ്വാതന്ത്ര്യത്തോടെയും പഠനം സാധ്യമാക്കേണ്ട ഇടങ്ങളാണ്. അവിടെ ജാതി വർണ്ണ ചിന്തകൾക്ക് സ്ഥാനമില്ല.
ക്യാമ്പസുകളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ജാതി വിവേചനങ്ങൾക്കും അധിക്ഷേപങ്ങൾക്കുമേതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. നിതിൻ രാജിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ക്യാമ്പസുകളിൽ ജാതി വിവേചനത്തിനും അതിക്ഷേപങ്ങൾക്കുമേതിരെ പ്രതിഷേധം ഉയർത്തുമെന്നും നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam