
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയും ധനമന്ത്രിയെയും ലക്ഷ്യമിട്ട് വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ധനമന്ത്രി പളനിവേൽ ത്യാഗരാജന്‍റേത് എന്നാരോപിച്ച് ഒരു ശബ്ദരേഖ കൂടി അണ്ണാമലൈ പുറത്തുവിട്ടു. എം കെ സ്റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മരുമകൻ ശബരീശൻ എന്നിവരെപ്പറ്റി പളനിവേൽ ത്യാഗരാജൻ സംസാരിക്കുന്ന ശബ്ദരേഖയാണിതെന്നാണ് അണ്ണാമലൈ അവകാശപ്പെടുന്നത്.
അഴിമതിപ്പണം കൈകാര്യം ചെയ്യുന്നത് ഉദയനിധി സ്റ്റാലിനും ശബരീശുമാണെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ഒരാൾക്ക് ഒരു പദവി എന്ന തത്വം ബിജെപി പാലിക്കുന്നുണ്ട്. ബിജെപിയെ സംബന്ധിച്ച് തനിക്ക് ഇഷ്ടപ്പെട്ട കാര്യം അതാണെന്നും ശബ്ദരേഖയിലുണ്ട്. ഒരു മാധ്യമപ്രവർത്തകനുമായി പളനിവേൽ ത്യാഗരാജൻ സംസാരിച്ചതാണ് ഇതെന്ന് അണ്ണാമലൈ ആരോപിക്കുന്നു. കഴിഞ്ഞയാഴ്ച ഫോൺ ശബ്ദരേഖയുടെ ആദ്യഭാഗം അണ്ണാമലൈ പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നാണ് മന്ത്രിയുടെ പ്രതിരോധം.
മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്‍റെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു അണ്ണാമലൈ നേരത്തെ ആരോപിച്ചത്. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഇത് സംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലഫോൺ സംഭാഷണമാണ് അണ്ണാമലൈ നേരത്തെ പുറത്തുവിട്ടത്. ധനമന്ത്രിയും ഒരു മാധ്യമപ്രവർത്തകനും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. ഡിഎംകെ ഫയൽസ് എന്ന പേരിൽ മുഖ്യമന്ത്രി സ്റ്റാലിനടക്കം ഡിഎംകെ നേതാക്കൾക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam