ആന്തൂരില്‍ പ്രവാസിയുടെ ആത്മഹത്യ: നഗരസഭ സെക്രട്ടറിയടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

By Web TeamFirst Published Jun 20, 2019, 4:57 PM IST
Highlights

കൺവെൻഷൻ സെന്‍ററിന് ആന്തൂർ നഗരസഭ അനുമതി നൽകാത്തതിൽ മനംനൊത്ത് പ്രവാസി ആത്മഹത്യ ചെയ്ത സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് സർക്കാർ നടപടി. 

തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയടക്കം മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. പ്രാഥമികാന്വേഷണത്തിൽ തെറ്റുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നഗരസഭാ സെക്രട്ടറി എംകെ ഗിരീഷ് , അസിസ്റ്റൻറ് എഞ്ചീയനീയർ കലേഷ്, ഓവർസിയർ ബി സുധീർ എന്നിവര്‍ക്കെതിരെയാണ് നടപടി. 

കൺവെൻഷൻ സെന്‍ററിന് ആന്തൂർ നഗരസഭ അനുമതി നൽകാത്തതിൽ മനംനൊത്ത് പ്രവാസി ആത്മഹത്യ ചെയ്ത സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് സർക്കാർ നടപടി. സാജന്‍റെ കൺവെൻഷൻ സെന്‍റര്‍ യാഥാര്‍ത്ഥ്യമാക്കാൻ സിപിഎം ഒപ്പം നിൽക്കുമെന്ന് എം വി ജയരാജന്‍ വ്യക്തമാക്കി. നഗരസഭാ ചെയര്‍പേഴ്സണ്‍ പികെ ശ്യാമളക്കെതിരെ നടപടി ആലോചനയിലില്ലെന്നും ജയരാജന്‍ പറഞ്ഞു. 

കണ്ണൂർ ആന്തൂര്‍ നഗരസഭാ പരിധിയിൽ ഓഡിറ്റോറിയത്തിന് പ്രവര്‍ത്തന അനുമതി നൽകുന്നതിൽ അനാവശ്യ കാലതാമസത്തിൽ മനംനൊന്താണ് പ്രവാസിയായ സാജൻ പാറയില്‍ ആത്മഹത്യ ചെയ്തത്.  തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയ നഗരസഭാ ഉദ്യോഗസ്ഥരോട് തദ്ദേശ സ്വയംഭരണമന്ത്രി എസി മൊയ്ദീൻ ക്ഷോഭിച്ചാണ് പ്രതികരിച്ചത്. ആര് മരിച്ചാലും ശമ്പളം കിട്ടുമല്ലോ എന്ന് പറഞ്ഞ മന്ത്രി ഉദ്യോഗസ്ഥരെ മുറിയിൽ നിന്നും ഇറക്കിവിടുകയും ചെയ്തിരുന്നു. 

ഒരാഴ്ച്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാർ ചീഫ് ടൗൺ പ്ലാനിംഗ് വിജിലൻസ് വിഭാഗത്തോടും ,റീജണൽ ജോയിന്‍റ്  ഡയറക്ടറോടും നിർദ്ദേശിച്ചിട്ടുണ്ട്. നഗരസഭകളിൽ കെട്ടിട പൂർത്തീകരണ സർട്ടിഫിക്കറ് നൽകാതെയുള്ള അപേക്ഷകളെ കുറിച്ചുള്ള മുഴുവൻ വിശദാംശങ്ങളും അറിയിക്കാനും മന്ത്രി നിർദ്ദേശം നൽകി.

15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‌ പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ രണ്ട്‌ ദിവസം മുമ്പ്‌ ആത്മഹത്യ ചെയ്‌തത്‌.നൈജീരിയയില്‍  ജോലി ചെയ്ത് സാജന്‍ മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് ഓഡിറ്റോറിയം നിർമ്മാണം തുടങ്ങിയത്. 

തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍  കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു.

click me!