വെള്ളിയാഴ്ച രാവിലെ ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പൊലീസുകാർ മദ്യപിക്കുന്നതായി കണ്ടെത്തിയത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് അഭിലാഷ് രക്ഷപ്പെട്ടത്.
കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് എആർ ക്യാമ്പിൽ മദ്യപിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ സിവിൽ പൊലീസ് ഓഫീസർ അഭിലാഷിനെ ഇതുവരെ കണ്ടെത്താനായില്ല. മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനായ ഇയാൾ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ക്യാമ്പിനെതിരെ ഗുരുതര ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ക്യാമ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പതിവായി ക്യാമ്പിൽ മദ്യപിക്കാറുണ്ടെന്ന പരാതിയെ തുടർന്ന് പൊലീസ് ആസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തെ വിളിച്ചുവരുത്തി ശാസിച്ചതായാണ് വിവരം. വെള്ളിയാഴ്ച രാവിലെ ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പൊലീസുകാർ മദ്യപിക്കുന്നതായി കണ്ടെത്തിയത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് അഭിലാഷ് രക്ഷപ്പെട്ടത്.
മറ്റ് രണ്ട് പേരായ നവാസിനെയും വിഷ്ണുവിനെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കിയതിൽ മദ്യപിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് മൂന്ന് പൊലീസുകാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടരുകയാണ്. ഒളിവിലുള്ള പൊലീസുകാരനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.


