
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ ലൗ ജിഹാദ് പ്രചരണ വിഷയമാക്കി ബിജെപി. സംസ്ഥാന വ്യാപകമായി ആന്റി ലൗ ജിഹാദ് ക്യാമ്പെയിന് നടത്തിയാണ് ബിജെപിയുടെ പ്രചരണം. 14 ജില്ലാ കേന്ദ്രങ്ങളിലും പൊതു പരിപാടി സംഘടിപ്പിക്കും.
'ഹൃദയം പണയം വെക്കരുത്' എന്നാണ് കേരളത്തിലെ പെൺകുട്ടികളോടുള്ള ബിജെപിയുടെ ആഹ്വാനം. ലൗ ജിഹാദിനെതിരെ പ്രചരണം കടുപ്പിക്കുകയാണ് ബിജെപി. നിരവധി തവണ ലൗ ജിഹാദിനെതിരെ ശബ്ദം ഉയർന്നെങ്കിലും പൊതുവേദിയിൽ മൈക്ക് കെട്ടിവച്ചുള്ള ബിജെപിയുടെ പരസ്യ പ്രചരണം ഇതാദ്യമായിട്ടാണ്. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്ന ഘട്ടത്തിലുള്ള പ്രചരണത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. പ്രചരണത്തിന്റെ ആശയത്തിന് പിന്നിൽ ആർഎസ്എസും ബിജെപിയും ആണെങ്കിലും ക്യാമ്പെയിൻ നടത്താനുള്ള ചുമതല ന്യൂനപക്ഷ മോർച്ചയാണ്.
ഓരോ ദിവസവും ഓരോ ജില്ലകളിലായി പൊതു പരിപാടികൾ സംഘടിപ്പിക്കും. പ്രാസംഗികരുടെ വേഷത്തിൽ പ്രമുഖ ബിജെപി നേതാക്കളുമെത്തും. ജസ്ന തിരോധാനം ലൗ ജിഹാദ് ആണെന്ന് ആരോപിക്കുന്ന ബിജെപി, ക്യാമ്പെയിന് തുടക്കം കുറിച്ചത് ജസ്നയുടെ നാടായ പത്തനംതിട്ടയിൽ നിന്നാണ്. ഈ നിയമ സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ക്രിസ്ത്യൻ വോട്ടുകളും ബിജെപിക്ക് അനുകൂലമാകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ അവകാശ വാദത്തിന്റെ പിന്നാലെയാണ് ആന്റി ലൗ ജിഹാദ് ക്യാമ്പെയിനും. 14 തീയതി എറണാകുളത്താണ് പരിപാടി സമാപിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam