
ആലപ്പുഴ: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരായ ലീഗ് നേതാവിന്റെ വിവാദ പരാമർശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മുൻപ് നടപടി എടുത്ത് അറിയിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. ആലപ്പുഴ കളക്ടർക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയത്. അതേസമയം, അധിക്ഷേപ പരാമർശത്തിൽ നിയമ നടപടികളിലേക്ക് നീങ്ങുകയാണ് കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ. ഇന്ന് ഇലക്ഷൻ കമ്മീഷനും പൊലീസിലും പരാതി നൽകും.
അധിക്ഷേപ പരാമർശത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ലീഗ് നേതാവ് ഇർഷാദ് ചക്കാലശ്ശേരിയ്ക്കെതിരെ യു പ്രതിഭ പരാതി നൽകുക. അതേസമയം, പ്രതിഭയുടെ തന്നെ മുൻകാല പരാമർശങ്ങൾ ആയുധമാക്കിയാണ് യുഡിഎഫിന്റെ മറുപടി. യു പ്രതിഭ തന്നെ മുന്നോട് നടത്തിയ പരാമർശങ്ങൾ ഉയർത്തിയാണ് യുഡിഎഫിന്‍റെ പ്രതിരോധം. പ്രതിഭയുടെ മകനെതിരായ ലഹരി കേസ് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരോട് 'ഇതിലും ഭേദം ശരീരം വിൽക്കുന്നതാണ്' എന്നാണ് അന്ന് പ്രതിഭ പ്രതികരിച്ചത്.
വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെരഞ്ഞെടുപ്പിലേക്ക് വരികയാണ് എന്നാണ് യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരിയുടെ വിവാദ പരാമർശം. വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ യു പ്രതിഭ എംഎൽഎ ആയിരുന്നപ്പോള്‍ ചെയ്തില്ല, കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു വിധത്തിലുള്ള വികസനപ്രവര്‍ത്തനവും ചെയ്തിട്ടില്ല. വാക് ചാതുരിയും ശരീരത്തിന്‍റെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നുള്ള ഗുരുതരമായ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇർഷാദ് ചക്കാലശ്ശേരിയുടെ ഭാഗത്ത് നിന്നുണ്ടായത്. യുഡിഎഫ് കൺവെൻഷനിലായിരുന്നു സ്ത്രീവിരുദ്ധ പരാമർശം. പരാമര്‍ശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam