
കൽപ്പറ്റ: അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. അതേസമയം, ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. അതിനായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. നിലവില്‍ മാനന്തവാടി ജില്ലാ ജയിലാണ് ആന്റോ അഗസ്റ്റന്‍. 14 ദിവസത്തേക്കാണ് ആന്‍റോയെ കോടതി റിമാൻഡ് ചെയ്തത്. ആന്റോ അഗസ്റ്റിൻ്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്സൈസ് പറയുന്നു.
വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചെന്ന കുറ്റത്തിൽ അബ്കാരി നിയമം അനുസരിച്ചാണ് ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റെയ്ഡിനിടെയാണ് വയനാട്ടിലെ വീട്ടിൽ നിന്ന് വൻമദ്യശേഖരം പിടിച്ചെടുത്തത്. രാജ്യത്തൊരു വ്യക്തിക്ക് വീട്ടിൽ സൂക്ഷിക്കാനാകുന്നത് മൂന്ന് ലിറ്റർ മദ്യമാണ്. എന്നാൽ ആന്റോയുടെ വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് 67 ലിറ്റർ മദ്യമാണ് കണ്ടെത്തിയത്. അതിൽ 43 ലിറ്റർ വിദേശമദ്യമാണ്. 22ലിറ്റർ വൈനും ഉണ്ടായിരുന്നു. വില്പനയ്ക്കായാണ് സൂക്ഷിക്കുന്നതെങ്കിൽ ഗുരുതര സ്വഭാവമുള്ള കുറ്റമാണിത്.
മറിച്ച് വിൽപനയ്ക്ക് അല്ല സ്വന്തം ആവശ്യത്തിനെങ്കിൽ 12 മുതിർന്ന വ്യക്തികൾ എങ്കിലും വീട്ടിൽ സ്ഥിരതാമസക്കാരെന്ന് ബോധ്യപ്പെടുത്തിയാൽ മാത്രമാണ് നിയമപരമായി ഈ അളവിൽ മദ്യം സൂക്ഷിക്കാനാവുക. ഇക്കാര്യം തെളിയിക്കാൻ ആന്റോയ്ക്കായില്ല. മാത്രമല്ല വീട്ടുടമയായ ആന്റോയ്ക്കെതിരെ ക്രിമിനൽ കേസ് അടക്കമുള്ള പശ്ചാത്തലം ഗുരുതര വകുപ്പുകൾ ചുമത്താൻ എക്സൈസിന് നിയമപരമായ കളമൊരുക്കി. കേരള അബ്കാരി നിയമം 55(a),55(i)58 വകുപ്പുകളിലാണ് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തത്. മദ്യം എത്തിച്ചതിലെ നികുതിവെട്ടിപ്പും അന്വേഷണപരിധിയിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam