
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോഴും എൽ.ഡി.എഫ് ക്യാമ്പിനെ പ്രതിസന്ധിയിലാക്കി മുൻ മന്ത്രി ആന്റണി രാജു. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ പ്രചാരണത്തിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുകയാണ്. തിരുവനന്തപുരം സെൻട്രലിൽ തന്നോടും തൻ്റെ പാർട്ടിയോടും ആലോചിക്കാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിലുള്ള കടുത്ത അതൃപ്തിയാണ് ആൻ്റണി രാജു പ്രകടിപ്പിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ നിർണ്ണായകമായ വാർഡുകളിൽ പോലും പ്രചാരണത്തിന് ഇറങ്ങാതെ അദ്ദേഹം വിട്ടുനിൽക്കുന്നത് ഇടത് സ്ഥാനാർത്ഥി സുധീർ കരമനയുടെ ജയസാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്.
ഇടത് മുന്നണി സ്ഥാനാർഥിയായ സുധീർ കരമനയുമായി ആന്റണി രാജു ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. പ്രചാരണ പരിപാടികൾ ആലോചിക്കുന്ന യോഗങ്ങളിൽ നിന്നും ഇടതുമുന്നണിയുടെ പൊതുയോഗങ്ങളിൽ നിന്നും ആൻ്റണി രാജു വിട്ടുനിൽക്കുകയാണ്. എന്നാൽ ധാർമികമായ കാരണങ്ങളാലാണ് താൻ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് ആൻ്റണി രാജുവിൻ്റെ പ്രതികരണം. തൊണ്ടിമുതൽ മോഷണ കേസിൽ അയോഗ്യനാക്കപ്പെട്ടതിനാലാണ് ഇത്തവണ ആൻ്റണി രാജുവിന് മത്സരിക്കാൻ സാധിക്കാതെ പോയത്. ഇവിടെ അവസാന നിമിഷമാണ് സുധീർ കരമനയെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. തങ്ങളുമായി കൂടിയാലോചിക്കാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ ആൻ്റണി രാജു എൽഡിഎഫ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam