
തിരുവനന്തപുരം: കെഎസ്ആര്‍ടിസി (ksrtc) ശമ്പളക്കാര്യത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് മന്ത്രി ആന്‍റണി രാജു (Antony Raju). പത്താം തിയതി ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരത്തിന് മുമ്പാണ്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതെയായി. നൂറ് പൊതുമഖല സ്ഥാനപങ്ങളിലൊന്ന് മാത്രമാണ് കെഎസ്ആര്‍ടിസി. ശമ്പളം നല്‍കേണ്ടത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റാണെന്നും ആന്‍റണി രാജു പറഞ്ഞു. മാസത്തിലെ പത്താം ദിവസമായിട്ടും ഏപ്രിൽ മാസത്തെ ശമ്പളം കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. സർക്കാർ പതിവായി നൽകുന്ന 30 കോടി രൂപ ഇന്നലെ നൽകിയെങ്കിലും എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ ഇത് തികയില്ല. ബാക്കി വേണ്ട 55 ലക്ഷം രൂപയ്ക്കായി ബാങ്ക് വായ്പ തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്മെന്‍റ്.
ഇന്ന് അർദ്ധരാത്രി വരെ ശമ്പളത്തിനായി കാത്തിരിക്കുമെന്നാണ് തൊഴിലാളി നേതാക്കൾ പറയുന്നത്. കൂലി കിട്ടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് ആലോചന. ശമ്പളം വന്നില്ലെങ്കിൽ നാളെത്തന്നെ യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. അതേസമയം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഒന്നേകാല്‍ കോടി മുടക്കി ബസ് കഴുകാൻ യന്ത്രം വാങ്ങുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വാഷിംഗ് യൂണിറ്റ് വാങ്ങുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ജീവനക്കാരിൽ നിന്ന് ഉയര്‍ന്നിരുന്നത്. എന്നാല്‍ ശമ്പളത്തിനോ നിത്യ ചെലവുകൾക്കോ മാറ്റിവച്ച തുകയല്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് നല്‍കുന്ന വിശദീകരണം.
കഴിഞ്ഞ മാസത്തെ ശമ്പളം എന്നുകിട്ടുമെന്ന് വ്യവസ്ഥയില്ലാത്ത സ്ഥാനപത്തിൽ ബസ് കഴുകുന്ന യന്ത്രം വാങ്ങാൻ ഒന്നേകാൽ കോടി ചെലവിടുന്നതിനായിരുന്നു വിമര്‍ശനമത്രയും. എന്നാൽ മാനേജ്മെന്‍റിന് ഇക്കാര്യത്തിലുളളത് വ്യത്യസ്ത വാദമാണ്. നിലവിൽ 425 വാർഷർമാർ ബസ് ഒന്നിന് 25 രൂപ നിരക്കിലാണ് പുറംഭാഗം കഴുകി വൃത്തിയാക്കുന്നത്. അതൊട്ട് കാര്യക്ഷമവുമല്ല. ഈ സാഹചര്യത്തിലാണ് യന്ത്രം വാങ്ങാൻ തീരുമാനിച്ചതെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam