
കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ ഇന്നും പ്രതി മുജീബ് റഹ്മനുമായി തെളിവെടുപ്പ് തുടരും. മോഷ്ടിച്ച സ്വർണ്ണം കൈമാറിയ കൊണ്ടോട്ടിയിലായിരിക്കും ആദ്യം തെളിവെടുപ്പ്. ജനരോഷം കണക്കിലെടുത്ത് കൃത്യം നടത്തിയ വാളൂരിലെ തെളിവെടുപ്പിന്റെ സമയം പിന്നീട് തീരുമാനിക്കും. നാല് ദിവസത്തെ കസ്റ്റഡിയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇന്നലെ മട്ടന്നൂരിൽ ബൈക്ക് മോഷ്ടിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു.
അതിനിടെ പ്രതി മുജീബ് കുറ്റകൃത്യ സാധ്യത തേടി വേറെയെയും സ്ഥലങ്ങളിൽ എത്തിയതായി പൊലീസിന് സൂചന ലഭിച്ചു. അനുവിനെ കൊലപ്പെടുത്തിയ വാളൂരിന് അടുത്തുള്ള മറ്റു രണ്ടു സ്ഥലങ്ങളിൽ പ്രതി അന്വേഷണം നടത്തി. ഒരു സ്ത്രീ ഇതുമായി ബന്ധപ്പെട്ട വിവരം പൊലീസിന് നൽകി. മട്ടന്നൂരിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ പ്രതി പുലർച്ചെ 3.30 തോടെയാണ് പുറപ്പെട്ടത്. രാവിലെ 9.30 യോടെയാണ് വാളൂരിൽ എത്തിയത്. ഇതിനിടെയുള്ള 6 മണിക്കൂർ സമയം പ്രതി എവിടെയൊക്കെ പോയി എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടയിലുള്ള സ്റ്റേഷനുകളിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല.
അതിനിടെ തലപ്പുഴയിലും മുജീബിനെതിരെ സമാന കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി വ്യക്തമായി. 2019 ൽ തലപ്പുഴയിൽ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനാണ് പ്രതി പിടിയിലായത്. വാഹനത്തിൽ തന്ത്രപൂർവ്വം കയറ്റിക്കൊണ്ടുപോയാണ് പ്രതി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിനു പിന്നാലെയായിരുന്നു 2020 തിൽ മുക്കത്ത് വായോധികക്കെതിരായ ക്രൂരത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam