
നിലമ്പൂർ: താൻ തീപ്പന്തം പോലെ കത്തുമെന്ന് സിപിഎമ്മിന് അൻവറിന്റെ മുന്നറിയിപ്പ്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ആലോചന തുടങ്ങിയതായും എം വി ഗോവിന്ദന് മറുപടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ അൻവർ അറിയിച്ചു. പാർട്ടിയോടിടഞ്ഞ അൻവറിനെ കൈവിടില്ലെന്ന സൂചന നൽകി കെ ടി ജലീലും രംഗത്ത്. അൻവർ ഉയർത്തിയ വിഷയം പ്രസക്തമെന്നും കെ.ടി ജലീൽ.
മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കുമെന്നും ഇനി കാണാൻ പോകുന്നത് പുതിയ അൻവറിനെയാകുമെന്നും എം.വി ഗോവിന്ദനുള്ള മറുപടിയിൽ അൻവർ വ്യക്തമാക്കി. യഥാര്‍ഥ സഖാക്കള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. സിപിഎം പറഞ്ഞത് അനുസരിച്ചു. പക്ഷേ തന്‍റെ അഭ്യര്‍ഥന കേട്ടില്ല. സ്വര്‍ണക്കടത്തിൽ അടക്കം അന്വേഷണം നടത്തുന്നില്ല. പാര്‍ട്ടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. താൻ സാധാരണ ജനങ്ങള്‍ക്കൊപ്പമാണെന്നും അൻവർ പറഞ്ഞു.
അതേ സമയം അൻവറിന് തുടക്കം മുതൽ പിന്തുണ നൽകിയ കെടി ജലീൽ പാർട്ടിയുടെ പരസ്യമായ മുന്നറിയിപ്പിനും തള്ളിപ്പറച്ചിലനും ശേഷവും അൻവറിനെ കൈവിടുന്നില്ല. അൻവർ പാർട്ടി പ്രവർത്തകരുടെ വികാരവും ജലീൽ സംഘപരിവാർ വിരുദ്ധതയും ഉയർത്തിയാണ് സർക്കാരിനെയും പൊലീസിനെയും വിമർശിക്കുന്നത്. ഒക്ടോബർ രണ്ടിന് ശേഷം പരസ്യമായ നിലപാടിലേക്ക് എത്തുമെന്നാണ് ജലിലിന്റെ മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam