
കൊച്ചി : നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി കരുതൽ തടങ്കലിൽ. സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ കരുതൽ തടങ്കിലെടുത്തത്. പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ച് കോതമംഗലം പൊലീസാണ് അർജുൻ ആയങ്കിയെയും സുഹൃത്തുക്കൾ അടക്കമുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ളവരിൽ മരട് അനീഷിന്റെ കൂട്ടാളികളുമുണ്ട്.
അർജുൻ ആയങ്കി അടക്കമുള്ളവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അർജുൻ ആയങ്കി അടക്കമുള്ളവർ കസ്റ്റഡിയിലായത്. അർജുൻ ആയങ്കി എന്തിനാണ് കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പുതിയ ക്വാട്ടേഷൻ ആസൂത്രണം ചെയ്യാനാണ് ഗുണ്ട ലിസ്റ്റിൽ ഉള്ളവർ ഒത്ത് കൂടിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവർ സഞ്ചരിച്ച മൂന്ന് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ ആയങ്കി. സിപിഐഎം- ലീഗ്, സിപിഐഎം- ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന അർജുൻ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കുകയായിരുന്നു. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അർജുൻ ഇതിനെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തുവന്നത്. ഗൾഫിലും കേരളത്തിലുടനീളവും അർജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കിയിരുന്നതായാണ് പൊലീസ് കണ്ടെത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam