
കൊച്ചി: ഒളിവിലിരുന്നും സമൂഹമാധ്യമങ്ങളിൽ സജീവമായി അർജുൻ ആയങ്കി. ഇൻസ്റ്റഗ്രാമിൽ വെല്ലുവിളിച്ചുകൊണ്ടുള്ള സ്റ്റോറികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് താഴെയും കമന്റ് ചെയ്തിട്ടുണ്ട്. തന്നെ കള്ളക്കേസിൽ കുടുക്കി എന്നും ഇനി മുകളിൽ ആകാശം താഴെ ഭൂമി എന്നുമാണ് കമന്റ്. അതേ സമയം അർജുന്റെ ഫോൺ മാറ്റാരോ കൈകാര്യം ചെയ്യുന്നതായി സംശയിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. അർജുൻ ആയെങ്കിക്കായി മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അർജുന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ആഭ്യന്തരമന്ത്രിയെയും പോലീസ് ഉദ്യോഗസ്ഥരെയും ഒളിവിലിരുന്ന് വെല്ലുവിളിച്ച അജ്ജുൻ ആയങ്കിയെ പിടികൂടാൻ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിലെ ഭീഷണി പോസ്റ്റ് ഇട്ടത് കൊച്ചിയിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടാൻ വ്യാപക പരിശോധന തുടങ്ങിയതോടെ മുൻകൂർ ജാമ്യത്തിനായി ആയങ്കി സുപ്രീം കോടതിയെ സമീപിക്കാനും ശ്രമം തുടങ്ങി.
ഒളിവിലിരുന്ന് പോലീസ് ഉന്നതരെയും അഭ്യന്തരമന്ത്രിയെയും വരെ വെല്ലുവിളിക്കുകയാണ് സ്വർണംപൊട്ടിക്കൽ അടക്കം നിരവധി ക്രമിനൽ കേസുകളിലെ പ്രതി. ഭീഷണി സന്ദേശം സമൂഹമാധ്യമത്തിലൂടെയും പങ്കുവെക്കുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാൽ ഇനി എന്ത് നടക്കുമെന്ന് കാത്തിരുന്ന് കണ്ടോ എന്ന് പറഞ്ഞ ആഭ്യന്തരമന്ത്രിയോട് അർദ്ധരാത്രിയിലെ പോസ്റ്റിൽ വിരട്ടൽ വേണ്ടെന്നായിരുന്നു ആയങ്കിയുടെ ഭീഷണി. പോലീസിനെ വിരട്ടി ക്രിമിനൽ ഒളിച്ചുകളി തുടരുമ്പോഴാണ് ആഭ്യന്തമന്ത്രി പ്രതിയെ ഉടൻ പിടികൂടാൻ കർശന നിർദ്ദേശം നൽകിയത്.
ഇന്നലെ രാത്രിമുതൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പോലീസ് ഇയാളെ കണ്ടെത്താൻ പരിശോധന തുടങ്ങി. കൊച്ചിയിലിരുന്നാണ് ഇൻസ്റ്റ പോസ്റ്റിട്ടതെന്ന് ടവർ ലൊക്കേഷൻ പോലീസ് കണ്ടെത്തി. എന്നാൽ ഈ സ്ഥലത്ത് അജ്ജുൻ ആയങ്കിയെ കണ്ടെത്താനായില്ല. സോഷ്യൽമീഡിയ പോസ്റ്റ് പൊലീസിനെ വഴിതെറ്റിക്കാൻ മറ്റൊരാളെവെച്ച് ഇടുകയാണോ എന്നും പോലീസ് സംശയിക്കുന്നു. കൂടാതെ പോലീസ് വേട്ടയാടുന്നു എന്ന് വരുത്താനുള്ള തന്ത്രപരമായ നീക്കമാണ് വളർന്ന പാർട്ടി വേറെയെന്ന പരാമർശം പോസ്റ്റിലിട്ടതെന്നും പോലീസ് കരുതുന്നു. പ്രതിയെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നതിനിടെ മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കാനും പ്രതി നീക്കം തുടങ്ങി.
നിലവിൽ കോതമംഗലം , ഊന്നുകൽ സിഐമാരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ തലേ ദിവസം ഗുണ്ടാ സംഘാംഗങ്ങൾ കോതമംഗലത്തെ റിസോർട്ടിൽ ഒരുമിച്ച് കൂടിയെന്ന വിവരത്തെ തുടർന്നാണ് കോതമംഗലം സിഐ അർജ്ജുൻ അടുക്കമുള്ളവരെ കരുതൽ തടങ്കലിലെടുത്ത്. എന്നാൽ ഈ കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനെ അർജ്ജുൻ ഭീഷണിപ്പെടുത്തിയത്. സംഭവം അന്വേഷിച്ച ഊന്നുകൽ സിഐ യോടും ഇതേ വെല്ലുവിളിയായിരുന്നു. ഹൈക്കോടതി ഈ കേസിൽ ജാമ്യം തള്ളിയതോടെയാണ് പ്രതി ഒളിവിൽ പോയി ഭീഷണി തുടരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam