
ബെംഗളൂരു: ഷിരൂരില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നത് സംബന്ധിച്ച് തീരുമാനം കര്‍ണാടക സര്‍ക്കാരിന് വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. ഗംഗാവലി പുഴയിലെ തെരച്ചില്‍ ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പുഴയിലെ മണ്ണും മരക്ഷണങ്ങളും ഉള്‍പ്പെടെ നീക്കം ചെയ്യാതെ ലോറി കണ്ടെത്താനാകില്ലെന്നാണ് ഈശ്വര്‍ മല്‍പെ ഉള്‍പ്പെടെ അറിയിച്ചത്.
ഡ്രഡ്ജര്‍ എത്തിക്കാതെ ഇനി ദൗത്യം തുടരാനാകില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനം സര്‍ക്കാരിന് വിടാൻ തീരുമാനിച്ചത്. ഡ്രഡ്ജര്‍ എത്തിക്കുന്നതിന്‍റെയും ഉപയോഗിക്കുന്നതിന്‍റെയും ചെലവ് എങ്ങനെ വഹിക്കും എന്നതില്‍ അവ്യക്ത നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചെലവ് കണക്കുകള്‍ വ്യക്തമാക്കി കര്‍ണാടക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കാൻ ഉത്തര കന്നഡ ജില്ലാ കളക്ടര്‍ (ഡെപ്യൂട്ടി കമ്മീഷണര്‍) തീരുമാനിച്ചത്. ഒരു കോടി രൂപയ്ക്ക് അടുത്താണ് ഡ്രഡ്ജര്‍ എത്തിക്കാനുള്ള ചെലവായി കണക്കാക്കുന്നത്.
അതേസമയം, തെരച്ചിൽ താത്കാലികമായി നിർത്തിവെയ്ക്കാനുള്ള തീരുമാനം അംഗീകരിക്കുന്നതായി അർജുന്‍റെ ബന്ധു ജിതിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 22ന് തിരച്ചിലിനായി ഡ്രജർ എത്തിക്കുമെന്ന് ഉറപ്പാണ് കുടുംബത്തിന് ലഭിച്ചിട്ടുള്ളത്. 21ന് വൈകിട്ടോടെ ഷിരൂരിൽ എത്താമെന്ന് മഞ്ചേശ്വരം എംഎൽഎ അഷറഫും പറഞ്ഞിട്ടുണ്ട്. തെരച്ചിൽ പുനരാരംഭിക്കുമെന്ന ഉറപ്പിൽ വിശ്വാസമുണ്ട്. ഡ്രഡ്ജര്‍ കൊണ്ടുവന്നു നടത്തുന്ന തെരച്ചിലിൽ പ്രതീക്ഷയുണ്ടെന്നും ജിതിൻ പറഞ്ഞു.
ഷിരൂരിൽ നിലവില്‍ തെരച്ചിൽ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇനി ഡ്രഡ്ജർ എത്തിയിൽ മാത്രമേ തെരച്ചിൽ ഉണ്ടാകൂ എന്നാണ് ഇന്നലെ അധികൃതര്‍ അറിയിച്ചത്. ഡ്രഡ്ജർ എത്താൻ ഇനി അഞ്ച് ദിവസം എടുക്കുമെന്നാണ് ഇന്നലെ കാർവാർ എം എൽ എ സതീശ് സെയിൽ വ്യക്തമാക്കിയത്. വൃഷ്ടിപ്രദേശത്തിലെ മഴ കാരണം ഗംഗാവലി പുഴയിലെ ഒഴുക്ക് വർധിക്കാനും തുടങ്ങിയിട്ടുണ്ട്. പുഴയിലെ വെള്ളം കലങ്ങിയ നിലയിലായി. ഇതോടെ പുഴക്കട്ടിയിൽ കാഴ്ച ഇല്ലാത്തതിനാൽ മുങ്ങിയുള്ള തെരച്ചിൽ ബുദ്ധിമുട്ടാണെന്ന് ഈശ്വർ മൽപെയും വ്യക്തമാക്കിയിരുന്നു. ഷിരൂരിൽ ഇന്നലെ രാത്രി കനത്ത മഴയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam