തൃശൂർ വടക്കാഞ്ചേരിയിലെ മിണാലൂർ സെലക്ട് ദർബാർ റെസ്റ്റോറന്റിൽ ആണ് സംഭവമുണ്ടായത്. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. പ്രതികളിൽ ഒരാൾ പൊലീസ് പിടിയിലായിട്ടുണ്ട്.
തൃശ്ശൂർ: നാരങ്ങാനീരിനെ ചൊല്ലി ഹോട്ടൽ ഉടമക്കും ജീവനക്കാർക്കും മര്‍ദ്ദനമേറ്റ സംഭവത്തിൽ ആറുപേര്‍ക്കെതിരെ കേസെടുത്ത് വടക്കാഞ്ചേരി പൊലീസ്. എരുമപ്പെട്ടി സ്വദേശികളായ അലി അക്ബര്‍, ഷൗക്കത്തലി, ഇജാസ്, ഷെഫീഖ്, ഷിബില്‍, ഷാമില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചിന് മിണാലൂർ സെലക്റ്റ് ഹോട്ടലിലാണ് അതിക്രമം ഉണ്ടായത്. എരുമപ്പെട്ടി സ്വദേശികളായ രണ്ടു യുവാക്കള്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ചിക്കന്‍ ചില്ലിക്കൊപ്പം നല്‍കിയ നാരങ്ങയില്‍ നീരില്ല എന്നു പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായി.
ഇവര്‍ പുറത്തുപോയതിന് ശേഷം വൈകിട്ടോടെ സുഹൃത്തുക്കളുമായി മടങ്ങിയെത്തി. തുടര്‍ന്നാണ് ഹോട്ടല്‍ ജീവനക്കാരുമായി ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ ഹോട്ടലുടമ മുജീബിന് മൂന്ന് പല്ലുകൾ നഷ്ടമായിരുന്നു. ഇയാളെ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹോട്ടല്‍ ജീവനക്കാരുടെ തിരിച്ചടിയില്‍ പരിക്കേറ്റ യുവാക്കള്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. യുവാക്കളുടെ പരാതി പരിശോധിച്ചശേഷം ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുക്കുന്നത് തീരുമാനിക്കുമെന്ന് വടക്കാഞ്ചേരി പൊലീസ് അറിയിച്ചു.
