
ബെംഗളൂരു: ഷിരൂരിൽ ഗംഗാവലി പുഴയിൽ സിപി 4 കേന്ദ്രീകരിച്ചു തന്നെ പരിശോധന നടത്തണമെന്ന് അർജുന്റെ സഹോദരി അഞ്ജു. സമയം ഇനിയും പാഴാക്കരുതെന്നും പല സ്ഥലങ്ങളിൽ പല ലോഹഭാഗം കണ്ടേക്കാമെന്നും അഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇനി ആളുകൾ ഡൈവ് ചെയ്യുന്നത് കൊണ്ട് കാര്യമില്ല. റഡാർ, സോണാർ സംവിധാനം ഉപയോഗിച്ച് കണ്ടെത്തിയ സ്ഥലത്ത് എന്താണ് ഉള്ളതെന്ന് നോക്കിയിട്ട് മതി മറ്റ് ഇടങ്ങളിൽ പരിശോധനയെന്നും അഞ്ജു പറഞ്ഞു. ദിവസങ്ങൾക്കു ശേഷം ഇന്ന് നടത്തിയ തെരച്ചിലിലും അർജുൻ്റെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല.
അതേസമയം, ഗംഗാവലിപ്പുഴയിൽ നിന്ന് പുറത്തെടുത്ത ക്യാബിനും ടയറുകളും അര്‍ജുന്‍റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. ക്രെയിനിൽ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ചാണ് രണ്ട് ടയറുകളും ക്യാബിനും പുറത്തെടുത്തത്. ഇവ രണ്ടും തന്‍റെ ലോറിയുടെതല്ലെന്ന് ഉടമ മനാഫ് സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. നാളെയും തെരച്ചില്‍ തുടരുമെന്ന് മാൽപെ അറിയിച്ചു.
ഷിരൂരിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ അടക്കം മൂന്ന് പേരെ കണ്ടെത്താനുള്ള തെരച്ചിൽ രണ്ട് പോയിന്‍റുകളിലാണ് ഇന്ന് പരിശോധന നടത്തിയത്. ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ ആദ്യത്തെ പോയിന്‍റില്‍ നിന്നാണ് ടാങ്കറിന്‍റെ രണ്ട് ടയറുകളും ആക്സിലേറ്ററും കണ്ടെത്തിയത്. രണ്ടാം പോയിന്‍റില്‍ നിന്നാണ് ടാങ്കറിന്‍റെ ക്യാബിന്‍ കണ്ടെത്തിയത്. ഏറെ നേരം നീണ്ട് നിന്ന ഇന്നത്തെ തെരച്ചിൽ ഈശ്വർ മാൽപെ അവസാനിപ്പിച്ച് കയരയിലേക്ക് കയറി. നാളെയും മുങ്ങി തെരച്ചിൽ തുടരും എന്ന് ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രദേശത്ത് രണ്ട് മണിക്കൂർ കൂടി ഡ്രഡ്ജർ ഉപയോഗിച്ച് തെരച്ചിൽ തുടരും. നാവികസേന അടയാളപ്പെടുത്തിയ നാല് പോയന്റുകളിളാണ് പരിശോധന തുടരുക. പൂർണമായും ഇരുട്ട് വീണ ശേഷമേ ഇന്നത്തെ പരിശോധന നിർത്തൂ.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam