
തിരുവനന്തപുരം: കന്യാകുമാരി വിവേകാനന്ദ പാറയിൽ 75 അടി നീളമുള്ള ദേശീയ പതാക പ്രദർശിപ്പിച്ചുകൊണ്ട് കരസേനയുടെ തിരംഗാ യാത്രയ്ക്ക് തുടക്കമായി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കന്യാകുമാരി വിവേകാനന്ദ പാറയിൽ 75 അടി നീളമുള്ള ദേശീയ പതാക 75 സേനാംഗങ്ങൾ ചേർന്ന് പ്രദർശിപ്പിച്ചുകൊണ്ട് കരസേനയുടെ തിരംഗ യാത്രയ്ക്ക് വ്യാഴാഴ്ച തുടക്കമായി. പാങ്ങോട് സൈനിക കേന്ദ്ര മേധാവി കന്യാകുമാരിയിൽ ഫ്ളാഗ് ഓഫ് ചെയ്ത തിരംഗാ യാത്രയിൽ 75 സേനാംഗങ്ങൾ ദേശീയ പതാകയുമായി 75 കിലോമീറ്റർ പിന്നിട്ട് ആഗസ്റ്റ് 14-ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കുളച്ചൽ യുദ്ധസ്മാരകത്തിലും ദേശീയ പതാക ഉയർത്തും. പാങ്ങോട് സൈനിക കേന്ദ്രം മേധാവിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ ഇന്നലെ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുൻ പാർലമെന്റ് അംഗമായ ശ്രീ വിജയകുമാറും പങ്കെടുത്തു. സൈനിക ബാൻഡ് പ്രദർശനം, പരമ്പരാഗത കലയായ കളരിപ്പയറ്റ് പ്രകടനം എന്നിവയും ഉണ്ടായിരുന്നു.
കന്യാകുമാരിക്കടുത്ത് പഞ്ചലിംഗപുരത്ത് നടന്ന മറ്റൊരു ചടങ്ങിൽ 150 അടി ഉയരമുള്ള കൊടിമരവും പതാകയും മുൻ പാർലമെന്റ് അംഗമായ വിജയകുമാർ സേനയ്ക്ക് കൈമാറി. ആഗസ്റ്റ് 14-ന് പാങ്ങോട് സൈനിക കേന്ദ്രത്തിൽ എത്തുന്ന തിരംഗാ യാത്രയ്ക്ക് ബഹുമാനപ്പെട്ട കേരള ഗവർണറുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് ഗവർണർ ഗ്യാലൻട്രി അവാർഡ് ജേതാക്കളെയും, വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ പത്നിമാരെയും, അമ്മമാരെയും ആദരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam