കശ്മീരിൽ ലഷ്കർ കമാൻഡറടക്കം പത്തംഗ ഭീകരസംഘത്തെ സൈന്യം വളഞ്ഞു: ഏറ്റുമുട്ടൽ തുടരുന്നു

By Web TeamFirst Published Oct 16, 2021, 2:09 PM IST
Highlights

ഇന്ന് പുലർച്ചയോടെയാണ് പാംപൊരയിലെ ഡ്രാങ്ബാലില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ആക്രമണം നടത്തിയ ഭീകരരെ  സൈന്യവും ജമ്മുകാശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നേരിടുകയാണ്. 

ശ്രീനഗർ: ജമ്മു കശ്മീരിലെ (jammu kashmir) പാംപൊരയില്‍ ഭീകരരും സൈന്യവും (army) തമ്മില്‍ ഏറ്റുമുട്ടല്‍. ലഷ്കര്‍ കമാന്‍ഡർ ഉമർ മുഷ്താഖ് ഖാൻഡെ  ഉള്‍പ്പെടെ പത്ത് ഭീകരർ അകപ്പെട്ടതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. പൂഞ്ച് സെക്ടറില്‍ ഒളിച്ചിരിക്കുന്ന ഭീകരർക്കായുള്ള തെരച്ചിലും തുടരുകയാണ്. പൂഞ്ചില്‍ ഏറ്റുമുട്ടലിനിടെ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറെ കാണാതായതായാണ് റിപ്പോര്‍ട്ട്

ഇന്ന് പുലർച്ചയോടെയാണ് പാംപൊരയിലെ ഡ്രാങ്ബാലില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ആക്രമണം നടത്തിയ ഭീകരരെ  സൈന്യവും ജമ്മുകാശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നേരിടുകയാണ്. മേഖലയില്‍ ലഷ്കര്‍ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്ന നീക്കം.  ലഷ്കര്‍ കമാന്‍ഡർ ഉമർ മുഷ്താഖ് ഖാൻഡെ അടക്കം പത്ത് ഭീകരരെ സുരക്ഷസേന വളഞ്ഞിട്ടുണ്ട്. ശ്രീനഗറില്‍ മുൻപ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഉമർ മുഷ്താഖ് ഖാൻഡെയ്ക്കും പങ്കെണ്ടെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. 

കശ്മീരിലെ പ്രധാന പത്ത് ഭീകരരുടെ പട്ടികയിലും ഉമർ മുഷ്താഖ് ഖാൻഡെ ഉള്‍പ്പെട്ടിരുന്നു.  സൈനfകർക്ക് നേരെ ആൃക്രമണം നടന്ന പൂഞ്ചിലും ഭീകരർക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രണ്ട് സൈനീകർ വീരമൃത്യു വരിച്ച ഇവിടേക്ക് കൂടുതല്‍ സൈനീക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിനിടെ  ഒരു  ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസറെ  കാണാതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന വനമേഖലയില്‍ ജെസിഒയ്ക്കായി തെരച്ചില്‍ സൈന്യം നടത്തുന്നുണ്ട്. 

ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങിന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേർന്നു. നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താൻ യോഗത്തില്‍ നിർദേശം നല്‍കിയിട്ടുണ്ട്.  ഈ മാസം ആദ്യം നാട്ടുകാർക്ക് നേരെ ഉണ്ടായ ആക്രമണങ്ങള്‍ക്ക് ശേഷം പതിനൊന്ന് ഭീകരരെ വധിക്കാൻ സാധിച്ചതായി കശ്മീര്‍ ഐജിപി വിജയ് കുമാര്‍ വ്യക്തമാക്കി.

click me!