
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്റെ ബാഗില്‍ നിന്നും ഒരു കുപ്പി വാറ്റ് ചാരായം പിടികൂടി. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു ക്ലാസില്‍ അധ്യാപകരുടെ പരിശോധന. അധ്യാപകർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഒരു കുട്ടിയുടെ രണ്ടാനച്ഛനെതിരെ അബ്ദാരി ആക്ട് പ്രകാരം കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
താമരശ്ശേരിയിലെ പ്രധാനപ്പെട്ട ഒരു പൊതു വിദ്യാലയത്തിലെ ചില കുട്ടികള്‍ മദ്യം ഉപയോഗിക്കുന്നെന്ന വിവരം ലഭിച്ച അധ്യാപിക കഴിഞ്ഞ ദിവസമാണ് ക്ലാസില്‍ പരിശോധന നടത്തിയത്. സംശയ നിഴലിലുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നാണ് അര ലിറ്ററോളം ചാരായം ലഭിച്ചത്. പിന്നീട് അധ്യാപകർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. സഹപാഠിയായ മറ്റൊരു വിദ്യാര്‍ത്ഥിയാണ് തനിക്ക് ഇത് എത്തിച്ചു തരുന്നതെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ മൊഴി. ഈ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഈ വിദ്യാര്‍ത്ഥിയുടെ രണ്ടാനച്ഛനാണ് ചാരായം ഉണ്ടാക്കിയത്.
കട്ടിപ്പാറ പഞ്ചായത്തിലെ ഇയാളുടെ വീടീന് സമീപമുള്ള റബര്‍ തോട്ടത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ 56 കുപ്പി ചാരായം കണ്ടെടുത്തു. ഇയാള്‍ക്കെതിരെ അബ്കാരി ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ചാരായം ഉണ്ടാക്കാന്‍ കുട്ടികളെ ഇയാള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. കൂടുതല്‍ കുട്ടികള്‍ മദ്യം ഉപയോഗിച്ചിട്ടില്ലെന്നും പണമിടപാട് നടന്നില്ലെന്നുമാണ് മനസിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. രണ്ട് വിദ്യാര്‍ത്ഥികളെയും ജുവനൈല്‍ ജസ്റ്റില്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam