
തൃശ്ശൂര്‍:കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ ഐ എ നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും വ്യത്യസ്തമായ പ്രതികരണവുമായി രാഹുല്‍ഗാന്ധി. എല്ലാ തരം വർഗീയതയും അക്രമവും നേരിടേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര തൃശ്ശൂര്‍ ജീല്ലയില്‍ പ്രവേശിച്ചതിന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുലിന്‍റെ പ്രതികരണം.
ചില ഇടതുമുന്നണി പ്രവർത്തകരും ഭാരത് ജോഡോ യാത്രക്ക് ആശംസകൾ നേർന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. താൻ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങളെ പരോക്ഷമായി ഇടതുപക്ഷവും പിന്തുണക്കുന്നു.പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.ഇടത് സർക്കാരിനോട് പ്രത്യശാസ്ത്രപരമായ വിയോജിപ്പുണ്ട്.എൻ്റെ യാത്രക്ക് വിശാലമായ കാഴ്ചപ്പാടുണ്ട്..കേരളത്തിലെ കാര്യങ്ങൾ സംസ്ഥാന നേതാക്കൾ പറയുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി
സംസ്ഥാനത്ത് നാളെ ഹർത്താൽ നടത്തും: പോപുലർ ഫ്രണ്ട്
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത സർക്കാരിൻ്റെ ഭരണകൂട വേട്ടക്കെതിരെ നാളെ (സെപ്തം. 23, വെള്ളി) സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്ന് സംഘടന അറിയിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പോപ്പുലര്‍ ഫ്രണ്ട് അഭ്യര്‍ത്ഥിച്ചു.
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീട്ടിലും നടന്ന റെയ്ഡിലൂടെ ആര്‍എസ്എസ്സിന്‍റെ ഭീരുത്ത്വമാണ് പ്രകടമാകുന്നതെന്ന് എസ്ഡിപിഐ. റെയ്ഡും അറസ്റ്റും ആശ്ചര്യപ്പെടുത്തുന്നില്ല. ഭീകര പ്രത്യയ ശാസ്ത്രമാണ് ആര്‍എസ്എസ്സിന്‍റേത് എന്നും സംഘപരിവാര്‍ ഭരണകൂടത്തെ ഉപയോഗിച്ച് എതിര്‍ക്കുന്നവരെ വേട്ടയാടുകയാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷ്റഫ് മൗലവി തിരുവനന്തപുരത്ത് പറഞ്ഞു